ജനപ്രതിനിധികളിൽ 33% ഇനി വനിതകൾ; രാജ്യം കാത്തിരുന്ന ആ ബിൽ നാളെ പാർലമെന്റിൽ

ന്യൂഡൽഹി: ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതോടെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്ന് സ്ത്രീകളായി മാറും. ബില്ലിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നൽകി.
നിലവിലെ പട്ടിക വിഭാഗം സംവരണത്തിലും വനിതകൾക്ക് ഇത്രയും ശതമാനം സീറ്റ് മാറ്റവയ്ക്കണം. നിലവിൽ ലോക്‌സഭയിൽ വനിതാ എം.പിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ശതമാനത്തിനും താഴെയാണ്.
ഭരണമുന്നണിയായ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമുള്ളതിനാലും കോൺഗ്രസ് അടക്കം കക്ഷികൾ പിന്തുണയ്ക്കുന്നതിനാലും ബിൽ പാസാക്കാനാകും.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. വൈകിട്ട് ആറരയ്ക്ക് പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നത്. അജൻഡയും രഹസ്യമായിരുന്നു.
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഗോയലും ജോഷിയും പ്രധാനമന്ത്രി മോദിയെയും കണ്ടു.