EDUCATION KERALA TOP NEWS

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; എഴുതുന്നത് 4,19,554 വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കം. 29 നാണ് പരീക്ഷ അവസാനിക്കുന്നത്.
4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്ബത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്ബുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.
മൂല്യനിർണ്ണയ ക്യാമ്ബുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *