ഇനി എല്ലാ കണ്ണുകളും ത്രിപുരയിലേക്ക്; സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിന് ബിജെപിയെ തളയ്ക്കാനാവുമോ? ? മാർച്ച് രണ്ടിന് അറിയാം

ത്രിപുരയിൽ വോട്ടെടുപ്പ് അടുത്ത മാസം 16ന്,
മേഘാലയയിലും നാഗാലാന്റിലും 27ന്
ന്യൂഡൽഹി: ത്രിപുരയിൽ അടുത്ത മാസം 16ന് നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന്. മൂന്നിടത്തും വോട്ടെണ്ണൽ മാർച്ച് 2 ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കുമെന്നും ഇലക്ഷൻ കമ്മിഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തീയതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. ഇവയിൽ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും.
ഈ വർഷം നടക്കാൻ പോകുന്ന ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള പോരാട്ടങ്ങളുടെ തുടക്കമാണ് വടക്കു-കിഴക്കൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലേയും സർക്കാരുകളിൽ ബിജെപി ഭാഗമാണ്. ത്രിപുരയിൽ ബിജെപിക്കെതിരെ സിപിഎം കോൺഗ്രസ് ധാരണയായതോടെ മത്സരം തീ പാറും.

മോദി പ്രഭാവവും സംസ്ഥാന സർക്കാരിന്റെ വികസനവും വോട്ടാക്കി ഭരണത്തുടർച്ച നേടാനായി ത്രിപുരയിൽ റാലികളുമായി ബിജെപി സജീവമാണ്. ബിപ്ലബ് ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയെ ആക്കിയതിലൂടെ ഭരണവിരുദ്ധ വികാരവും ആഭ്യന്തരപ്രശ്‌നവും പരിഹരിക്കാനായെന്നും ബിജെപി കരുതുന്നു.
മേഘാലയിൽ നാഷണൽ പീപ്പിൾ പാർട്ടിയും ബിജെപിയും ചേർന്ന സഖ്യമായ എംഡിഎ ആണ് ഭരിക്കുന്നത്. 20 സീറ്റ് എംഡിഎക്കും മൂന്ന് സീറ്റ് ബിജെപിക്കുമുണ്ട്. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി കൊൺറാഡ് സാഗ്മയുടെ എൻപിപിയുടെ പ്രഖ്യാപനം. കോൺഗ്രസിനെ ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ വർഷം 17 ൽ 12 എംഎൽഎമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു. എന്നാൽ ഇതിൽ എട്ട് എംഎൽഎമാർ മാത്രമേ ഒപ്പമുള്ളുവെന്നതാണ് ടിഎംസി നേരിടുന്ന പ്രതിസന്ധി.
നാഗാലൻറിൽ 42 സീറ്റുള്ള എൻഡിപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 12 സീറ്റുള്ള ബിജെപിയും ചേർന്നുള്ള യുഡിഎ ആണ് സംസ്ഥാനം ഭരിക്കുന്നത്.