നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം തകർന്നുവീണു;
42 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു

ന്യൂഡൽഹി: കാഠ്മണ്ഡുവിൽ നിന്ന് 72 യാത്രക്കാരുമായി പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനം റൺവേക്ക് സമീപം തകർന്ന് വീണു. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്തിലെ മുഴുവൻപേരും മരിച്ചെന്നാണ് റിപ്പോർട്ട്.




42 യാത്രക്കാരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.
രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്.