സ്‌കൂൾ കലോത്സവത്തിന് തുടക്കം;
വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് മുഖ്യമന്ത്രി

കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടി
ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തും
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോൽസവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യ വിമർശനത്തിൻറേയും നവീകരണത്തിൻറേയും ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്‌കാരിക ഉൽസവം.വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം.പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്‌കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണം.
രക്ഷിതാക്കൾ അനാവശ്യ മൽസര പ്രവണത കാണിക്കുന്നു എന്ന വിമർശനം ഉണ്ട്.എല്ലാ കുട്ടികളുടെയും വിജയത്തിൽ സന്തോഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോൽസവങ്ങൾ സഹായിക്കുന്നു.കൊവിഡ് മുൻകരുതലുകൾ തുടരണം.അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്പ് സ്വീകരിച്ച ശീലങ്ങൾ ഇനിയും ആവർത്തിക്കണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു


കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





