ശിവഗിരിയിലെത്തിയ ഗോകുലം പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം സ്വാമി ഋതംഭരാനന്ദ

ശിവഗിരി : മാറുന്ന കാലത്തിനനുസരിച്ച് അറിവ് നേടാൻ വിദ്യാർത്ഥികൾക്കാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.ശിവഗിരിയിലെത്തി ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധിയിലും ദർശനം നടത്തി ശ്രീ ഗോകുലംപബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവൻ അറിവിന് ഏറെ പ്രോത്സാഹനം നൽകിയിരുന്നു. എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവസരമുണ്ടാകണമെന്ന് ചിന്തിച്ച് അതനുസരിച്ചായിരുന്നു ഗുരുദേവൻറെ മുഖ്യ പ്രവർത്തനം. കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും സംസ്‌കൃത സ്‌കൂളുകളും ഗുരു സ്ഥാപിച്ചിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് ഗുരുദേവൻ പ്രോത്സാഹനം നൽകുകയുണ്ടായി. ശാരദാദേവിയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചത് അറിവിൻറെ ദേവതയായിട്ടാണ്. കുമാരനാശാനെയും മറ്റും ഉപരിപഠനത്തിനായി അയൽ സംസ്ഥാനത്തേയ്ക്കയക്കുന്നതിലും ഗുരുദേവൻ താൽപ്പര്യം കാട്ടി. ശിവഗിരി തീർത്ഥാടനത്തിന് എട്ട് വിഷയങ്ങൾ കൽപ്പിച്ചനുവദിച്ച വേളയിൽ പ്രഥമസ്ഥാനം നൽകിയതു വിദ്യാഭ്യാസത്തിനായിരുന്നു. ഇന്ന് ലോകമാകെ സ്വാധീനം ചെലുത്തിയിട്ടുള്ള ശാസ്ത്രസാങ്കേതിക വിഷയം ഗുരുദേവൻ തീർത്ഥാടന വിഷയങ്ങളിൽ നിർദ്ദേശിച്ചിരുന്നുവെന്നും ഋതംഭരാനന്ദ സ്വാമി തുടർന്ന് പറഞ്ഞു. അധ്യാപകരായ പ്രഹ്‌ളാദൻ, ബിന്ദു മുരളി, ലൈന എന്നിവരും പങ്കെടുത്തു.