പ്രേംനസീറിനെ മറന്നുപോയ ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയെ ഗിന്നസ് ബുക്കിലൂടെ ലോ കോത്തര സിനിമ വേദിയിലേക്ക് കൈപിടിച്ചുയർത്തിയ
പ്രേംനസീറിന്റെ സിനിമാ ജീവിതം പുതു തലമുറക്ക് ഓർമ്മപ്പെടുത്തുന്ന കാര്യത്തിൽ ചലച്ചിത്ര അക്കാഡമി മറന്നു പോയതിൽ പ്രതിഷേധമുണ്ടെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു. തലസ്ഥാനത്ത് ആരംഭിച്ച 27 ാമത് അന്താരാഷ്ട ചലച്ചിത്ര മേളയിലെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ
ഫോട്ടോ പ്രദർശനങ്ങൾ ഒരുക്കിയപ്പോൾ പ്രേംനസീറിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധമാണ് കലാരംഗത്തു നിന്നും ഉയർന്നിട്ടുള്ളത്. പ്രേംനസീറിന്റെ 34ാം ചരമവാർഷികം ജനുവരി 16 നാണ്.


മലയാള സിനിമ അഭിനയത്തിൽ ഇന്നും പ്രേക്ഷകരുടെ മനസുകളിൽ നസീർ നിറഞ്ഞു നിൽക്കുന്നു. ഈ മേഖലയെ ഒരു വാണിജ്യവരുമാനമാക്കി എടുത്തതിൽ നസീർ വഹിച്ച പങ്ക് പലരും മറന്നു പോകുന്നു. ലോക സിനിമ പ്രവർത്തകർ ഈ വേളയിൽ തലസ്ഥാനത്ത് വരുമ്പോൾ പ്രേംനസീറിന്റെ ഫോട്ടോ പ്രദർശനം ഒഴിവാക്കിയ ചലച്ചിത്ര അക്കാഡമി സിനിമ പ്രേമികളോട് തെറ്റ് തിരുത്തണമെന്നും അല്ലാത്തപക്ഷം അതൊരു മുറിപ്പാടായി അവശേഷിക്കുമെന്നും സംഘടനാ പ്രതിനിധികൾ പ്രസ്താവനയിലൂടെ അറിയിച്ചു.