മല്ലികാ സാരാഭായിയുടെ യോഗ്യത മോദിക്കെതിരായ കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നത്: വി. മുരളീധരൻ

ന്യൂഡൽഹി: കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറായി മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ നിയമിച്ചതിൽ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് മല്ലിക സാരാഭായിൽ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം പരിഹസിച്ചു.ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ നയങ്ങളോട് യോജിക്കുന്നത് കൊണ്ടാണ് അവരെ ചാൻസലറാക്കിയതെന്നും അല്ലാതെ രാജ്യത്ത് വേറെ കലാകാരൻമാർ ഇല്ലാഞ്ഞിട്ടല്ലെന്നും മുരളീധരൻ വിമർശിച്ചു. താളത്തിനൊത്ത് തുള്ളുന്നവരേയും മുഖ്യമന്ത്രി പറഞ്ഞാൽ വരച്ച വരയിൽ നിൽക്കുന്ന ആളുകളേയുമാണ് സിപിഎമ്മിന് വേണ്ടത്. അതുകൊണ്ടാണ് മല്ലികാ സാരാഭായിയെ ചാൻസലറാക്കിയതെന്നും കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അപേക്ഷ ക്ഷണിച്ച് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മല്ലികാ സാരാഭായിയെ നിയമിച്ച ആളുകൾ തന്നെയാണ് കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനേയും നേരത്തെ കോടതി ഇടപെട്ട് പുറത്താക്കിയ രണ്ട് വൈസ് ചാൻസലർമാരേയും നിയമിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭരണഘടനാ വിരുദ്ധമായ ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിലൂടെ അഴിമതിക്ക് ശക്തി പകരാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.