യുദ്ധക്കളമായി വിഴിഞ്ഞം;
പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ;
36 പോലീസുകാർക്ക് പരിക്ക്;
വാഹനങ്ങളും തകർത്തു

ഇന്ന് സർവകക്ഷിയോഗം,
അദാനിയുടെ ഹർജി ഹൈക്കോടതിയിൽ
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരം അക്രമസാക്തമായി മാറി. പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്‌ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാർക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ സന്ദർശിച്ചു. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താൻ ആയില്ല.
ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ ഇന്ന് കേസെടുക്കും.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉൾപ്പടെ വിഴിഞ്ഞം പൊലീസ്സ്‌റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷൻ വളഞ്ഞ പ്രവർത്തകർ നിർത്തിയിട്ട പൊലീസ് വാഹനങ്ങൾ തകർത്തു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.പിരിഞ്ഞുപോയവർ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ സമരക്കാർക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘർഷം മണിക്കൂറുകളോളം നീണ്ടുനിന്നു.

പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാൻ പോലും സമരക്കാർ അനുവദിച്ചില്ല. കൂടുതൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്. എഡിജിപിയും കളക്ടറും ഉൾപ്പടെസ്ഥലത്തെത്തി.സമരസമതി നേതാവ് ഫാ.യൂജിൻ പെരേരയെ ചർച്ചയ്ക്കായി വിളിപ്പിച്ചു. ആർച്ച് ബിഷപ്പിനെതിരെ പോലും കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം വിമർശിച്ചു. സമരസ്ഥലത്ത് വന്നുനിന്നാൽ ഗൂഢാലോചനയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അർധരാത്രിയോടെ സ്ഥിതിഗതികൾനിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു .കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതി നേതൃത്വവുമായി ചർച്ച നടത്തി.കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പൻ ലിയോൺ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെൽറ്റനെ റിമാൻഡും ചെയ്തു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ പൊലീസിനെതിരെ കെസിബിസിയും രംഗത്തെത്തി. ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനവികാരം മാനിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽനിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിർദേശിച്ച സിംഗിൾ ബെഞ്ച് കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്