ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ

‘ഓമലാളെ കണ്ടു ഞാൻ
പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച
നീലരാവിൽ ……’
എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. ‘സിന്ദൂരച്ചെപ്പ് ‘എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു ….
‘ നാലുനില പന്തലിട്ടു
വാനിലമ്പിളി
നാഗസ്വരമേളമിട്ടു
പാതിരാക്കിളി
ഏകയായ് രാഗലോലയായി
എന്റെ മുൻപിൽ വന്നവൾ
കുണുങ്ങി നിന്നു …..
എത്ര പ്രണയാർദ്രമായ സങ്കൽപ്പങ്ങൾ …..
കാമുകൻന്മാർക്കു മാത്രമല്ല കാമുകിമാർക്കും ഈ ഗാനം വളരെ പ്രിയപ്പെട്ടതായിരുന്നു……
അതിനും കാരണമുണ്ട് ….
പെൺകുട്ടികളുടെ മന:ശാസ്ത്രം ശരിക്കും മനസ്സിലാക്കി ഏതൊരു പെണ്ണും മനസ്സുകൊണ്ട് കൊതിക്കുന്ന വരികളാണ് യൂസഫലി കേച്ചേരി എഴുതിയിട്ടുള്ളത് …
‘ ഞാൻ തൊഴുന്ന
കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും
ദേവലോക റാണിയാണവൾ
താളമാണവൾ
ജീവരാഗമാണവൾ
താലി ചാർത്തും
ഞാനവൾക്കീ
നീലരാവിൽ ..
പ്രണയമധുരത്തിന്റെ തേൻ തുളുമ്പുന്ന ഈ വരികൾ ഏതൊരു സ്ത്രീ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക ? മൊബൈൽ ഫോണൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കാമുകി കാമുകന്മാരുടെ പ്രണയ ലേഖനങ്ങൾക്ക് സൗരഭ്യം പകർന്നിരുന്നത് ഇത്തരം ഗാനശകലങ്ങളായിരുന്നു.
നടനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമൊക്കെയായ മധുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഒരു ആനയുടെയും ആനക്കാരന്റേയും ജീവിത പശ്ചാത്തലങ്ങളെ ആസ്പദമാക്കി യൂസഫലി കേച്ചേരി എഴുതിയ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥയും ഗാനങ്ങളുമെഴുതി ….. യൂസഫലി കേച്ചരി തന്നെ ചിത്രം നിർമ്മിക്കുകയും ചെയ്തു……


മധു, ജയഭാരതി, അടൂർഭാസി, ശങ്കരാടി, പ്രേംജി എന്നിവരൊക്കെയായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ …..
പാട്ടുകൾക്ക് സംഗീതം പകർന്നത് ദേവരാഗശില്പിയായ സാക്ഷാൽ ദേവരാജൻ മാസ്റ്റർ …
‘പൊന്നിൽ കുളിച്ച രാത്രി ….. (യേശുദാസ്)
‘തമ്പ്രാൻ തൊടുത്തത് മലരമ്പ് …… ( മാധുരി)
‘ മണ്ടച്ചാരെ മൊട്ടത്തലയാ ….. (മാധുരി , സുശീലാ ദേവി )
‘തണ്ണീരിൽ വിരിയും താമരപ്പൂ …. (യേശുദാസ് ) എന്നിവയായിരുന്നു സിന്ദൂരച്ചെപ്പിലെ മറ്റു പ്രിയ ഗാനങ്ങൾ
1971 നവംബർ അവസാനവാരം വെള്ളിത്തിരയിലെത്തിയ’ സിന്ദൂരച്ചെപ്പ് ‘ എന്ന ചിത്രം ഇപ്പോൾ ഗോൾഡൻ ജൂബിലി പൂർത്തിയാക്കിയിരിക്കുന്നു…. മലയാള ചലച്ചിത്രഗാനസാമ്രാജ്യത്തിലെ ഈ ഓമലാൾ, താരകങ്ങൾ പുഞ്ചിരിക്കുന്ന നീലരാവിന്റെ പ്രണയ ലഹരിയായ് എന്നും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം….