തരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഢാലോചന:
മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വച്ചവരാണ് പിന്നിലെന്ന് മുരളീധരൻ

കോഴിക്കോട്: ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിലക്ക് ഏർപ്പെടത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരൻ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിൽ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികൾക്ക് തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല.
വാർത്തകളുടെ അടിസ്ഥാനത്തിൽ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല.പാർട്ടി പരിപാടികൾ തീരുമാനിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആകരുത്. പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരന്റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണ്. വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശശി തരൂരിൻറെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ ഇന്നും തുടരുകയാണ്. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തിയ തരൂർ മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.