രണ്ടു മണിക്കൂർ കഴുത്തറ്റം മണ്ണിനടിയിൽ;
ഒടുവിൽ സുശാന്ത് ജീവിതത്തിലേക്ക്

കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണജോലിക്കിടെ കഴുത്തറ്റം മണ്ണിനടിയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. പുറത്തെത്തടുത്ത ഉടൻ തന്നെ ഡോക്ടർ പരിശോധിച്ചു. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കഴുത്തറ്റം മണ്ണിനടയിൽ കുടുങ്ങിയ യുവാവ് മരണത്തിന്റെ വക്കിലായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് ഏറെ ആശങ്ക സൃഷ്ടിക്കുകയുണ്ടായി. സുശാന്തിന് രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിക്കൊണ്ടിരുന്നു. കുടിക്കാൻ വെള്ളവും നൽകി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു രക്ഷാപ്രവർത്തകർ നീക്കിയെങ്കിലും, വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടുമണിക്കൂറിലേറെയാണ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങിയത്.
മറിയപ്പള്ളി മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മൺതിട്ട നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിയിൽ നാലുപേർ ഏർപ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോലിയിലേർപ്പെട്ടിരുന്നത്.