പ്രമേഹരോഗത്തിൽനിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം? ഡോ.പി.കെ. പൗലോസ്

Prof. Dr. K. P. Poulose
Principal Consultant in General Medicine
SUT Hospital, Pattom
ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 1991 മുതൽ നവംബർ 14ന് 170 രാജ്യങ്ങളിലെ 230 പ്രമേഹ സംഘടനകൾ പ്രമേഹ ദിനമായി ആചരിക്കുകയാണല്ലോ. കോടാനുകോടി പ്രമേഹ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച ഇൻസുലിൻ കണ്ടുപിടിച്ച ഫ്രഡറിക് ബാന്റിന്റെ ജന്മദിനമാണ് നവംബർ 14 (1891). എല്ലാ വർഷവും പ്രമേഹ ദിനത്തിൽ ഒരു ചിന്താവിഷയം 1991 മുതൽ അവതരിപ്പിക്കാറുണ്ട്. 2021 – 2023ലെ പ്രമുഖ ചിന്താവിഷയം ‘എല്ലാ രോഗികൾക്കും ചികിത്സ കിട്ടുവാൻ സാധിക്കണം’ എന്നതാണ്. 2022ൽ ആ വിഷയത്തിന്റെ ഒരു ഉപചിന്താവിഷയമായി ഉയർത്തി കാണിച്ചിട്ടുള്ളത് ‘നല്ല നാളേയ്ക്കു വേണ്ടി ഇന്നു പഠിക്കാം (Education to protect Tomorrow)’ എന്നാണ്. കഴിഞ്ഞ ദശകത്തിലെ ഭയപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകളാണ് ഈ ചിന്താവിഷയം തിരഞ്ഞെടുക്കുവാൻ കാരണം.

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രമേഹ രോഗികളുടെ എണ്ണം നാല് ഇരട്ടി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ആകെയുള്ള 537 ദശലക്ഷം പ്രമേഹ രോഗികളിൽ 74 ദശലക്ഷം ഇന്ത്യയിലാണ്. 2030ൽ ആഗോള രോഗികളുടെ എണ്ണം 643 ദശലക്ഷവും 2045ൽ 783 ദശലക്ഷവും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകുതി പ്രമേഹ രോഗികളും രോഗലക്ഷണങ്ങളുടെ അഭാവം മൂലം അവർ രോഗികളാണെന്ന് അറിയുന്നില്ല. 75% പ്രമേഹരോഗികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലാണ്. അതായത് വേണ്ട സമയത്ത് വേണ്ട രീതിയിലുള്ള ചികിത്സയും മരുന്നുകളും സംരക്ഷണവും ആശുപത്രി സഹായവും അയവർക്ക് ലഭിക്കുന്നില്ല. പ്രമേഹരോഗം കൊണ്ട് ഒരു വർഷം 67 ലക്ഷം പേർ മരിക്കുന്നു (ഇന്ത്യയിൽ പത്തു ലക്ഷം). ഇന്ത്യയിൽ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളിൽ (ഭക്ഷണം, വ്യായാമം, സമീകൃത ആഹാരം) മാറ്റം വരുത്തിയാൽ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോൾ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. പ്രമേഹരോഗം നിയന്ത്രണാധീതമാണെങ്കിൽ ചികിത്സാ ചിലവ് ചുരുക്കുവാനും ഭാവിയിലുണ്ടാകുന്ന ചിലവുകളേറിയ ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കുവാനും മരണനിരക്ക് കുറയ്ക്കുവാനും സാധിക്കുന്നു. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങൾ, സങ്കീർണ്ണതകൾ, രോഗലക്ഷണങ്ങൾ, ചികിത്സാ നിർണ്ണയം, ചികിത്സാ രീതികൾ, ജീവിതശൈലികൾ എന്നിവയെപ്പറ്റി രോഗികൾക്കും ബന്ധുക്കൾക്കും ഹെൽത്ത് ജീവനക്കാർക്കും (വർക്കേഴ്സ്) നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. നിരന്തര രോഗ ബോധവത്കരണം കൊണ്ട് രോഗ നിയന്ത്രണവും രോഗപ്രത്യാഘാതങ്ങളും രോഗനിരക്കും കുറയ്ക്കുവാൻ സാധിക്കുമെന്ന് പല രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ദുർമേദസ്സ് ഇന്ത്യയിൽ കൂടി വരികയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിലെ പ്രായപൂർത്തിയായ പുരുഷന്മാരിൽ 5.24%വും സ്ത്രീകളിൽ 7%വും 2030 ൽ ദുർമേദസ്സുള്ളവരായിരിക്കുമത്രെ. 5 – 9 വയസ്സുള്ള കുട്ടികളിൽ 10 – 8%വും 10 – 19 വയസ്സുള്ളവരിൽ 6.29% ദുർമേദസ്സുള്ളവരാകുമ്പോൾ ജീവിതശൈലി രോഗമായ പ്രമേഹരോഗം വർദ്ധിക്കുമെന്നുള്ളതിനു സംശയമില്ലല്ലോ. ദുർമേദസ്സ് കുറയ്ക്കുക, കൂടുതൽ വ്യായാമം ചെയ്യുക (ആഴ്ചയിൽ 150 മിനിട്ട് നടക്കണം), നാരുകൾ കൂടുതലുള്ള പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കുക, സമീകൃത ആഹാരം കഴിക്കുക (അപൂരിത ഫാറ്റി ആസിഡ് കൂടുതലുള്ള എണ്ണകൾ, ആൽമണ്ട്സ്, മത്സ്യം, മാംസം എന്നീ ആഹാര കൂട്ടുകൾ), ഫാസ്റ്റ് ഫുഡ് ഉപയോഗം നിർത്തുക. ഈ കാര്യങ്ങൾ പിന്തുടർന്നാൽ ഭാവിയിൽ പ്രമേഹരോഗം വരുവാനുള്ള സാദ്ധ്യത കുറയ്ക്കുവാൻ സാധിക്കുമെന്നുള്ളത് നിസ്തർക്കമാണ്.

‘Teach the patient to treat his / her Diabetes’
‘തന്നത്താൻ ചികിത്സിക്കുവാൻ രോഗിയെ പഠിപ്പിക്കുക’ എന്നതായിരിക്കണം പ്രമേഹരോഗ ചികിത്സയുടെ ആപ്തവാക്യം.
Prof. Dr. K. P. Poulose
Principal Consultant in General Medicine
SUT Hospital, Pattom