മുന്നോക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു

ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവെച്ചു.
ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചിൽ മൂന്ന് ജഡ്ജിമാരും മുന്നോക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും രണ്ടാമത് വിധി പറഞ്ഞ ജസ്റ്റിസ് ബേല ത്രിവേദിയും പിന്നീട് വിധി പറഞ്ഞ ജെ.ബി. പാർദിവാലയും മുന്നാക്ക സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണമേർപ്പെടുത്തുന്നത് ഭരണഘടനാപരമായി തെറ്റല്ലെങ്കിലും അതിൽ നിന്ന് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കലാണെന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി. അതിനാൽ, 103-ാം ഭരണഘടന ഭേദഗതി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം വിധിച്ചു. ജസ്റ്റിസ് ഭട്ടിൻറെ വിധിയോട് ചീഫ് ജസ്റ്റിസ് യു.യു. ലളിതും യോജിച്ചു. ഇതോടെ മൂന്ന് പേർ മുന്നാക്ക സംവരണത്തെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വിധിയായി.
തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജികൾ. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലായിരുന്നു ഹരജികൾ വിധി പറയാൻ മാറ്റിയത്.