പി എഫ് പെൻഷൻ കേസ്: 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി; വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു

പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: പി എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി സുപ്രീംകോടതി ശരിവച്ചു. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. വിധി നടപ്പാക്കുന്ന് ആറ്് മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താൻ സർക്കാരിന് സാവകാശം നൽകുന്നതിനാണ് വിധി നടപ്പാക്കുന്നത് താത്ക്കാലികമായി മരവിപ്പിച്ചത്.
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹരജികളിലാണ് സുപ്രീംകോടതിയുടെ നിർണായകവിധി. ഹരജികളിൽ ആഗസ്റ്റ് 11ന് വാദം പൂർത്തിയാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് പുറമെ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.