ടി പി രാജീവൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.വൃക്ക, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1959ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം .അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു കെ.ടി.എൻ കോട്ടൂർ എന്ന നോവൽ.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. രാജീവന്റെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു
വാതിൽ , രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, പുറപ്പെട്ടു പോകുന്ന വാക്ക്,
അതേ ആകാശം അതേ ഭൂമി, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്നിവയാണ് പ്രധാന കൃതികൾ, ഇവയിൽ പാലേരിമാണിക്യവും , കെടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (ഞാൻ) സിനിമയായി. ഹി ഹു വാസ് ഗോൺ ദസ് , കണ്ണകി , തേഡ് വേൾഡ് എന്നിവയാണ് ഇംഗ്ലിഷ് കൃതികൾ.