ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആശ്രമസമുച്ചയം യാഥാർത്ഥ്യമാകുന്നു

വാഷിംഗ്ടൺ ഡിസി: ശ്രീനാരായണഗുരുവിന്റെ മഹിതമായ തത്ത്വദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന്റ ഭാഗമായി ശ്രീമദ് ഗുരുപ്രസാദ് സ്വാമി (ശിവഗിരി മഠം) ഏറ്റെടുത്ത സ്വപ്‌നം പൂവണിയുന്നു.
ലോകതലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്ടൺ ഡി.സി. നഗരത്തിൽ വിശാലമായ പ്രാർത്ഥനാഹാളും കോൺഫറൻസ് റൂമും അതിഥി മുറികളും ഉൾപ്പെടെ 3300 സ്‌ക്വയർഫീറ്റിൽ ഒരു മന്ദിരവും ഒന്നേകാൽ ഏക്കർ സ്ഥലവും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കക്ക് സ്വന്തമായി. വെല്ലുവിളികളേയും വ്യാജപ്രചാരണങ്ങളേയും അതിജീവിച്ചുകൊണ്ട് ഗുരുപ്രസാദ് സ്വാമിക്കൊപ്പം നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ആശ്രമപ്രവർത്തകരുടെ നെടുനാളത്തെ ത്യാഗപൂർണമായ പരിശ്രമവും ഗുരുഭക്തരുടെ നിർലോഭമായ പിന്തുണയുമാണ് ഇത് സാധ്യമാക്കിയതെന്ന് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി മനോജ് കുട്ടപ്പൻ പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബർ 27) നടന്ന പ്രത്യേക ചടങ്ങിൽ സന ട്രസ്റ്റി ബോർഡിന്റെ മുതിർന്ന അംഗം വാഷിംഗ്ടൺ ഡിസിയിലുള്ള ധർമ്മരാജൻ പത്മനാഭൻ ആശ്രമത്തിന് വേണ്ടി താക്കോൽ സ്വീകരിച്ചു.

യുണൈറ്റഡ് നേഷൻസിന്റെ ആസ്ഥാനമായ അമേരിക്കയിൽ തുടങ്ങുന്ന ഈ പ്രസ്ഥാനത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിലൂടെ ഐക്യരാഷ്ട്രസഭയുടെ അകത്തളങ്ങളിലും ലോകമനസ്സിലും ഗുരുദേവ സന്ദേശങ്ങളും തത്ത്വദർശനവും എത്തിക്കാൻ കഴിയുമെന്ന വലിയ പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും മനോജ് കുട്ടപ്പൻ അറിയിച്ചു.