മരിച്ചത് മൂന്ന് പത്താം ക്ലാസ്സുകാരും രണ്ട് പ്ലസ് ടു വിദ്യാർത്ഥികളും കായികാധ്യാപകനും
കെഎസ്ആർടിസിയിലെ മൂന്ന്് യാത്രക്കാരും

കൊച്ചി: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്നുപേർ പത്താം ക്ലാസ് വിദ്യാർത്ഥികളും രണ്ടു പേർ പ്ലസ് ടു വിദ്യാർത്ഥികളുമാണ്. സ്‌കൂളിലെ കായികാധ്യാപകനും അപകടത്തിൽ മരിച്ചു. കെഎസ്ആർടിസി യാത്രക്കാരായ മൂന്നുപേരും മരിച്ചു.


മരിച്ച വിദ്യാർത്ഥികൾ ഇവരാണ്. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ദിയ രാജേഷ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ക്രിസ് വിന്റർ ബോൺ തോമസ് (15), തിരുവാണിയൂർ ചെമ്മനാട് സ്വദേശി എൽന ജോസ് (15) എന്നീ പത്താം ക്ലാസ് വിദ്യാർത്ഥികളും, ഉദയംപേരൂർ വലിയകുളം സ്വദേശി അഞ്ജന അജിത്ത് (17), മുളന്തുരുത്തി ആരക്കുന്നം സ്വദേശി ഇമ്മാനുവൽ സി എസ് (17) എന്നീ പ്ലസ് ടു വിദ്യാർത്ഥികളുമാണ് മരിച്ചത്. സ്‌കൂളിലെ കായിക അധ്യാപകനായ മുളന്തുരുത്തി ഇഞ്ചിമല സ്വദേശി വിഷ്ണു കെ വി (33)യും മരണപ്പെട്ടു. ദീപു (24), അനൂപ് (24), രോഹിത് (24) എന്നിവരാണ് മരിച്ച കെഎസ്ആർടിസി യാത്രക്കാർ.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയിൽ വെച്ച് ഇന്നലെ അർദ്ധരാത്രി അപകടത്തിൽപ്പെട്ടത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്.


വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസിൽ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്റർ ആയിരുന്നുവെന്ന് ബസിലെ ജിപിഎസിൽ നിന്നും വ്യക്തമായിട്ടുണ്ട്.