വൃദ്ധർക്ക് മാതൃകയായി വയോജന ദിനത്തിൽ
യുവാവായ എഴുപത്തി രണ്ടുകാരൻ
ജോസ് മാവേലി

കൊച്ചി: വയോജന ദിനത്തിൽ വൃദ്ധജനങ്ങൾക്ക് മാതൃകയായി ജോസ് മാവേലി. എഴുപത്തിരണ്ടാം വയസ്സിലും തുടർച്ചയായ വ്യായാമമുറകളിലൂടെ ജോസ്മാവേലി തന്റെ യുവത്വം നിലനിർത്തുകയാണ്. 2004ൽ തായ്ലന്റിൽവച്ച് നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിനേടി ഏഷ്യൻചാമ്പ്യനായിട്ടുണ്ട്. 2020 ലെ നാഷണൽ മീറ്റിൽ ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടുകയും ദേശീയ ചാമ്പ്യനാകുകയും ചെയ്ത ജോസ് മാവേലി കഴിഞ്ഞ നവംബറിൽ മഹാരാഷ്ട്രയിലെ മീനത്തായി താക്കറെ സ്റ്റേഡിയത്തിലും കേരളത്തിനുവേണ്ടി 2 സ്വർണവും 2 വെള്ളിയും നേടിയിരുന്നു.

2019-ൽ ഗോവയിൽവച്ചു നടന്ന യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടിയും 2011-ൽ ചണ്ഡീഗഢിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയും ഇതിനുമുമ്പു രണ്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
പതിവ് സ്പ്രിന്റ് ഇനങ്ങൾക്ക് പുറമേ 2022 ൽ ദീർഘദൂര ഓട്ടത്തിലും മിന്നും പ്രകടനം കാഴ്ചവച്ച നാഷണൽ വെറ്ററൻ താരമാണ് ജോസ് മാവേലി. 10 കി.മീ. പിന്നിടാൻ എഴുപത്തിരണ്ടുകാരനായ ജോസ് മാവേലിക്ക് 63 മിനിറ്റും 31 സെക്കന്റും മാത്രമേ വേണ്ടി വന്നുള്ളു.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996 ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്പോട്സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്