ടാറും റോഡ് റോളറുമില്ലാതെ അറ്റകുറ്റപ്പണി; 148 റോഡിൽ 67ലും കുഴി; വിജിലൻസ് റിപ്പോർട്ട് സർക്കാരിന്

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ റോഡ് അറ്റകുറ്റപ്പണിയിൽ ബഹുഭൂരിപക്ഷത്തിലും അപാകതയെന്ന് കണ്ടെത്തൽ.
ഓപ്പറേഷൻ സരൾരാസ്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ടാറിംഗ് നടത്തിയ റോഡുകളിൽ പകുതിയോളം എണ്ണത്തിലും കുഴി കണ്ടെത്തിയത്. 148 റോഡുകൾ പരിശോധിച്ചതിൽ 67 എണ്ണത്തിലും വലിയ കുഴികൾ രൂപപ്പെട്ടതായി കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കി.

19 ഓളം റോഡുകളിൽ നിർമ്മാണത്തിന് വേണ്ടത്ര ടാർ ഉപയോഗിച്ചിട്ടില്ല. പലയിടത്തും റോഡ് നിർമ്മാണത്തിന് റോഡ് റോളർ ഉപയോഗിച്ചിട്ടില്ല. കോഴിക്കോട് ഒരു റോഡ് ഒരു മാസത്തിനകം ഗതാഗതം സാധ്യമല്ലാത്ത വിധം പൂർണമായി പൊട്ടിപ്പൊളിഞ്ഞതായും കണ്ടെത്തി. പൊതുമരാമത്തു വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കെഎസ്ഇബി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡുകൾ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.
റോഡ് നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സരൾരാസ്ത എന്നപേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.