തെരുവുകളിൽ മാത്രമല്ല, റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും നായ്ക്കൾ ഭീതി വിതയ്ക്കുന്നു; അടിയന്തിര പരിഹാരമാവശ്യപ്പെട്ട്്
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും സംസ്ഥാനത്ത് ഉടനീളം നായശല്യം രൂക്ഷമായ സാഹചര്യത്തിൽ തീവണ്ടി യാത്രക്കാരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു ആഗസ്റ്റ് പത്താം തീയതി കോഴിക്കോട് ചേർന്ന ജനമൈത്രി യോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ പ്രതിനിധി പ്ലാറ്റ്‌ഫോമിലെ നായകളുടെ ചിത്രങ്ങൾ സഹിതം പരാതി ഉന്നയിച്ചിരുന്നു. എന്നാൽ നാളിതുവരെയും ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചുകാണുന്നില്ല.

റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും നായ ശല്യം ഒഴിവാക്കാൻ മുൻകരുതലുകൾ എത്രയും വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി.ജി.പി എന്നിവർക്കും നിവേദനം സമർപ്പിക്കാൻ അസോസിയേഷൻ കേരള റീജൻ ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു. കോൺഫെഡറേഷൻ ഓഫീസിൽ യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി അധ്യക്ഷ വഹിച്ചു.
ഈ വർഷം സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റ് 21 പേർ മരിച്ചിട്ടും കേരളത്തിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി എടുക്കാത്തത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. ആവശ്യത്തിന് ട്രെയിൻ ഇല്ലാത്തതും, ഓണത്തിന് വേണ്ടത്ര സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാത്തതും, വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ബാംഗ്ലൂർ സിറ്റി – കണ്ണൂർ എക്‌സ്പ്രസ് ( വഴി- യശ്വന്തപുരം, ഹസ്സൻ ) ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാത്തതും ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
വൈസ് പ്രസിഡണ്ട് മാരായ ജോയ് ജോസഫ്. കെ, അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ കൺവീനർമാരായ ടി.പി. വാസു, സൺഷൈൻ ഷോർണൂർ, പി.ഐ അജയൻ, ഇതര ഭാരവാഹികളായ റിയാസ് നെരോത്ത്, സി.വി. ജോസി, കുന്നോത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു. പ്രൊഫസർ ഫിലിപ്പ് കെ. ആന്റണി സ്വാഗതവും, സി.സി. മനോജ് നന്ദിയുടെ രേഖപ്പെടുത്തി.