അയ്യങ്കാളി പുരസ്‌ക്കാരം സുധീഷ് കേശവപുരിക്ക് സമ്മാനിച്ചു

കോഴിക്കോട്: കാലത്തിനൊപ്പം നീങ്ങുന്നവരല്ല, കാലത്തെ തന്നോടൊപ്പം ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നവരാണ് യഥാർത്ഥ സാമൂഹ്യ പരിഷ്‌ക്കർത്താക്കളെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ.ആർസു പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജം സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനവും പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌ക്കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാചാരങ്ങളെ തലവിധിയെന്നു കരുതി നിസ്സഹായനായിരിക്കാതെ, എതിർപ്പിന്റെ എവറസ്റ്റ് കയറി സമൂഹത്തിൽ പ്രകാശം പരത്തുന്നവരാണ് യഥാർത്ഥ ഉൽപതിഷ്ണുക്കളെന്നും ആർസു പറഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ അനാചാരങ്ങൾ പെരുകുകയാണ്. ഡിജിറ്റൽ യുഗത്തിൽ യഥാർത്ഥ സാമൂഹ്യ പരിഷ്‌കർത്താക്കളെ ഡിലീറ്റ് ചെയ്യുന്നവരെയാണ് നാം കണ്ടെത്തുന്നത്.
സഹജീവികളുടെ ദു:ഖ ദുരിതങ്ങൾ സമഗ്രതയിൽ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുകയാണ് അയ്യങ്കാളി ചെയ്തത് എന്നും ആർസു പറഞ്ഞു.
ചടങ്ങിൽ അയ്യപ്പസമാജം ജില്ലാ പ്രസിഡന്റ് ഡോ.ഒ.വാസവൻ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌ക്കാരം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിക്ക് സമർപ്പിച്ചു.


രാമായണം മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള കേഷ് അവാർഡും സമ്മാനദാനവും സമ്മാനിച്ചു.
ബാബുരാജ് ശർമ്മ മുഖ്യ പ്രഭാഷണം നടത്തി. ടി വി ശ്രീധരൻ, സി.ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
പ്രോഗ്രാം കൺവീനർ സി പി സുരേഷ് ബാബു സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീപത്മനാഭൻ നന്ദിയും പറഞ്ഞു.

