അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികൾ നൽകിയ ഹർജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹർജിയിൽ സർക്കാരിനു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കേസിൽ ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. കേസിലെ രണ്ട്, അഞ്ച് പ്രതികളായ മരക്കാർ, രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ്സിഎസ്ടി കോടതി കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കി.
പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.