യുപിയിൽ അത് ചെയ്യാൻ ഇർഫാന് ഹബീബിന് ധൈര്യമുണ്ടായില്ല, കേരളത്തിൽ എന്തും നടക്കും: ഗവർണർ

ന്യൂഡൽഹി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കൈയ്യേറ്റം ചെയ്യാൻ വിസി ഗൂഢാലോചന നടത്തിയെന്ന് ഗവർണർ ആവർത്തിച്ചു.
കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇർഫാൻ ഹബീബിനെതിരെ സർക്കാർ നടപടി എടുത്തില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് നടക്കുന്നതെന്നും മറ്റിടങ്ങളിൽ ഇർഫാൻ ഹബീബ് അത് ചെയ്യില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അലിഗഡിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഹബീബ് എതിർത്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയെ തടയാൻ ധൈര്യമുണ്ടാവില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥാണ്. അവിടെ കൈയ്യേറ്റം ചെയ്താൽ എന്തുണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. കേരളത്തിൽ ഇർഫാൻ ഹബീബിന് എന്തും നടക്കും. പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും ഗവർണർ പറഞ്ഞു.
തന്നെ ആക്രമിക്കാൻ ശ്രമിച്ചവരെ സർക്കാർ സംരക്ഷിക്കുകയാണ്. വൈസ് ചാൻസലർ ആയുള്ള അദ്ദേഹത്തിന്റെ പുനർനിയമനം അതിനുള്ള പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നത്് ഭരിക്കുന്നവർക്ക് അവരുടെ ബന്ധുക്കളെ ഇഷ്ടാനുസരണം നിയമിക്കാനാണെന്നും ബിൽ പരിശോധിച്ച ശേഷമേ ഒപ്പിടുകയുള്ളുവെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.