ആഗ്‌നേയ ഗിരി (കവിത)
സംഗീത എസ്.ജെ.

വീണ്ടുമുണരുന്നു മാനസം ജാലകവിള്ളലിലൂടെ-
യരിച്ചിറങ്ങുന്ന വെട്ടത്തിൻ കരലാളനത്തിൽ
മറ്റെങ്ങോ അശാന്തിയുയർത്തുന്നു നീർമഴക്കാലം-
ഉതിർത്താത്ത ശിഥില മേഘങ്ങളുടെ ക്രുദ്ധഭാവം
മോഹഭംഗത്തിൻ സീൽക്കാരമെങ്ങും ഭയം വിതറുന്നു
പതുങ്ങും നിഴലുകളിൽ,മുഴങ്ങും അലർച്ചകൾ
പതിയിരിക്കും കയങ്ങളിൽ മുങ്ങിമറയും പെൺജന്മങ്ങൾ
മുറവിളിക്കുന്നു ‘വിടുക ഞങ്ങളെ കുഴിമാടത്തിലെങ്കിലും’
കനൽക്കാറ്റിൻ ജ്വാലകളിൽ നീറിപ്പുകയുന്ന നമ്മൾ-
വൈകിപ്പോയ്, അപരാധങ്ങൾ ഏറ്റു പറയുവാൻ
പ്രകൃതിതൻ കരുതലിനി നാമറിയുമോ?
ഉയർന്നുതാഴുന്നു ജ്വാലാമുഖിയുടെ പെരുംകളിയാട്ടം
തിളച്ചു പൊള്ളും ലാവാ സമുദ്രത്തിൽ-
തിരസ്‌കാരമില്ലാതെ എരിഞ്ഞമരുന്നു ജീവജാലങ്ങൾ
മരണ മുഹൂർത്തത്തിൽ നിത്യവിശ്രാന്തിക്കൊരുങ്ങും-
മൃതികൾ, രൗദ്രഭാവം വെടിഞ്ഞുപ്രകൃതി ശാന്തയായ്
വീണ്ടും മുളപൊട്ടി ജൈവത്തുടിപ്പെങ്ങും പ്രതീക്ഷയായ്
പക്ഷേയോ അശാന്തിയുടെ വടുക്കൾ മുഴച്ചു നിൽക്കുമല്ലോ
മർത്ത്യമനസ്സിലെ ആഗ്‌നേയഗിരിയെന്നും നിലനിൽക്കുന്നു
ഹേകാലമേ!നിന്നടയാളം രേഖപ്പെടുത്തിയും.
