ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ; അഞ്ജു ബോബി ജോർജ്ജിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡൽ

ഒറിഗോൺ: ലോക അത്ലറ്റിക്സ് ചാമ്പബ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. ഫൈനലിൽ 88.13 മീറ്റർ ദൂരം എറിഞ്ഞിട്ട നീരജ് ലോക അത്ലറ്റിക്സ് ചാമ്ബ്യഷിപ്പിന്റെ ചരിത്രത്തിലാദ്യമായി വെള്ളിമെഡൽ നേടുന്ന ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്.
90.54 മീറ്റർ എറിഞ്ഞ ഗ്രാനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സാണ് ഒന്നാം സ്ഥാനം നേടിയത്. ചെക്ക് റിപ്പബ്‌ളിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്റർ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി. ആദ്യ ശ്രമം ഫൗളായ നീരജ് നാലാം ശ്രമത്തിലാണ് 88.13 മീറ്റർ എറിഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ലോക അത്ലറ്റിക്സിൽ മലയാളി താരമായ അഞ്ചു ബോബി ജോർജിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2003ൽ നടന്ന പാരീസ് ലോക ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടി ലോംഗ് ജമ്പ് ഇനത്തിലാണ് അഞ്ചു വെങ്കലം നേടിയത്.
ഒളിംപിക്സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ മെഡൽ സ്വന്തമാക്കിയ ആദ്യം ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര. ടോക്കിയോയിൽ ജാവലിൻ ത്രോയിൽ 87.58 ദൂരത്തിന്റെ നേട്ടത്തോടെ സ്വർണമെഡൽ നേടിയാണ് നീരജ് സ്വന്തം പേര് ചരിത്രതാളുകളിൽ എഴുതിചേർത്തത്.