ഹനുമാൻ സേന ഭാരത് വ്യാസപൗർണമി ആചരിച്ചു;
മാനവരാശിക്ക് ജ്ഞാനവും നൈതികതയും ധർമ്മരക്ഷയും പകർന്നുനൽകിയ
ഗുരുപരമ്പരകളെ സ്മരിക്കാം: എ.എം. ഭക്തവത്സലൻ

കോഴിക്കോട്: ലോകത്തിന് അറിവും ബുദ്ധിയും യുഗങ്ങളായി പകർന്നു നൽകിയത് ഭാരതത്തിലെ ഋഷിപരമ്പരകളായിരുന്നു. ജഞാനത്തിലും വിദ്യയിലും സമ്പത്തിലും ഭാരതം അന്ന് മുൻപന്തിയിലായിരുന്നു. ഈശ്വരലിഖിതങ്ങളായ വേദങ്ങളായിരുന്നു ഇതിന് മാർഗ്ഗദർശനം നൽകിയതെന്ന് ഗുരുപൂർണിമ ആചരിച്ചുകൊണ്ട് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം.ഭക്തവത്സലൻ പറഞ്ഞു. ഇതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ലോകത്തിലെ പൈതൃകഗ്രന്ഥമായി വേദങ്ങളെ സ്വീകരിച്ചത്. പരമശിവനിൽനിന്ന് തുടങ്ങി വ്യാസഭഗവാനിൽ എത്തി ശങ്കരാചാര്യർ, ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ എന്നിങ്ങനെ നിരവധിയായ ഗുരുക്കന്മാരെ നാം അനുഭവിച്ചതാണ്. ആ ഗുരുപരമ്പരയുടെ വെളിച്ചം ഇപ്പോൾ മാതാ അമൃതാനന്ദമയീദേവിയിലൂടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരീയാംശം സ്വീകരിച്ച് ലോകത്തിന്റെ നന്മക്കും ക്ഷേമത്തിനും ഹിതകരമായി പ്രവർത്തിക്കുന്നവരാണ് ഗുരുക്കന്മാർ.
സകല മേഖലകളിലും അവരുടെ ആയുധം അറിവ് മാത്രമായിരുന്നു. ആ ഗുരുപരമ്പരയാണ് നമുക്ക് അറിവും നൈതികതയും ധർമ്മരക്ഷയും പകർന്നുനൽകിയത്. ആ ഗുരുപരമ്പരകളെ സ്മരിക്കുന്ന ദിവസംകൂടിയാണ് വ്യാസഗുരുപൂർണിമയെന്ന് ഭക്തവത്സലൻ പറഞ്ഞു.

ചടങ്ങിൽ രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. സംഗീത് ചേവായൂർ, രാധാ വാസുദേവൻ, പുരുഷു മാസ്റ്റർ, ഇ.പി. ശോഭ എന്നിവർ സംസാരിച്ചു. എം.കെ. ബാബുരാജൻ സ്വാഗതവും വാക്കണ്ടി വള്ളിക്കുന്ന് നന്ദിയും രേഖപ്പെടുത്തി.