ഹജ്ജ് തീർഥാടനം നാളെ തുടങ്ങും; കേരളത്തിൽനിന്ന് 5758 പേർ

മക്ക: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഹജ്ജ് തീർഥാടനത്തിന് നാളെ തുടക്കമാകും. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാർ ഹജ്ജ് കർമത്തിൽ പങ്കെടുക്കുവാൻ ഇന്ന് വൈകുന്നേരം മുതൽ മിന താഴ്വാരത്ത് എത്തി തുടങ്ങും.
കോവിഡ് വാക്സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ് അനുമതി.

രണ്ടുവർഷമായി ഹജ്ജ് കർമ്മം സൗദിക്കകത്തുനിന്നുള്ള പരിമിതമായ ഹാജിമാർ മാത്രമായിരുന്നു നിർവ്വഹിച്ചിരുന്നത്. എന്നാൽ ഇത്തവണ വിദേശത്തുനിന്നുള്ള തീർത്ഥാടകർക്കുകൂടി ഹജ്ജ് കർമത്തിന് അവസരം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അറഫാ സംഗമം. ശനിയാഴ്ച സൗദിയിൽ ബലിപെരുന്നാൾ ആഘോഷിക്കും.
സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും.
ഇന്ത്യയിൽനിന്ന് 79,237 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. 56,637 ഹാജിമാർ ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. കേരളത്തിൽനിന്ന് 5758 പേർ ഹജ്ജ് കമ്മിറ്റി വഴി എത്തി. ഇന്ന് സന്ധ്യയോടെ ഇന്ത്യൻ ഹാജിമാരുടെ സംഘവും അവരുടെ താമസസ്ഥലത്തുനിന്നും മിനായിലേക്ക് നീങ്ങും. അതേസമയം ഇന്ത്യൻ ഹാജിമാർ പൂർണ ആരോഗ്യവൻമാരാണെന്ന് ഇന്ത്യ ഹജജ്മിഷൻ അറിയിച്ചു.


