ART & LITERATURE FILM BIRIYANI KERALA SPECIAL STORY

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ ഈ മലയാളസിനിമകൾക്ക് സുവർണശോഭ

സതീഷ് കുമാർ വിശാഖപട്ടണം


സാഹിത്യലോകത്ത് ‘ബേപ്പൂർ സുൽത്താൻ ‘എന്നറിയപ്പെട്ടിരുന്ന സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. ഒട്ടേറെ സാഹിത്യകൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകൾ, ഭാർഗ്ഗവീനിലയം, മതിലുകൾ, പ്രേമലേഖനം, ശശിനാസ് എന്നിവയെല്ലാം ചലച്ചിത്രമാക്കപ്പെട്ട പ്രസിദ്ധ കൃതികളാണ്.


1964-ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം ‘ എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത്. ‘ഭാർഗ്ഗവീനിലയം’എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു. വിൻസെന്റ് എന്ന ക്യാമറാമാൻ ആദ്യമായി സംവിധായകനാകുന്നതും ഈ ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ, മധു, പി ജെ ആൻറണി , വിജയനിർമ്മല, പത്മദളാക്ഷൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതാനും നാടകങ്ങളിലും ഒന്നുരണ്ടു സിനിമകളിലും അഭിനയിച്ചിട്ടുള്ള പത്മദളാക്ഷൻ ഈ ചിത്രത്തിൽ ‘കുതിരവട്ടം പപ്പു ‘ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബഷീറിന്റെ ഈ കഥാപാത്രത്തിന്റെ പേരിലാണ് പന്മദളാക്ഷൻ പിന്നീട് തന്റെ അഭിനയ ജീവിതം മുഴുവൻ തകർത്താടിയത്.
വൈക്കം മുഹമ്മദ് ബഷീർ സന്തോഷപൂർവ്വം നൽകിയ കുതിരവട്ടം പപ്പു എന്ന പേരിൽ അദ്ദേഹം ഏറെ അഭിമാനം കൊണ്ടിരുന്നുവത്രെ ….. !
വിജയനിർമ്മല എന്ന തെലുങ്ക് നടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാർഗ്ഗവിനിലയം.
നാലു വർഷങ്ങൾക്കു മുമ്പ് ‘മാതൃഭൂമി ‘ വാരാന്ത്യപ്പതിപ്പിനുള്ള ഒരു അഭിമുഖത്തിനിടയിൽ ബഷീറിന്റെ മാനസപുത്രിയായ ഭാർഗവിക്കുട്ടിയായി ആദ്യമായി മലയാളത്തിലെത്തിയ അനുഭവങ്ങൾ വിജയനിർമ്മല ഈ ലേഖകകനുമായി പങ്കുവെയ്ക്കുകയുണ്ടായി.
മലയാളത്തിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായിക എന്ന റെക്കോർഡിനുടമയായ ഈ നടി പിന്നീട് 47 ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
പി ഭാസ്‌കരനും ബാബുരാജുമായിരുന്നു ഭാർഗ്ഗവീനിലയത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ഗസൽ എന്നറിയപ്പെടുന്ന ‘താമസമെന്തേ വരുവാൻ ….’ എന്ന പ്രശസ്തഗാനമായിരുന്നുവല്ലോ ഭാർഗ്ഗവി നിലയത്തിന്റെ ഏറ്റവും വലിയ ആകർഷണം.
ഈ ഗാനാലാപനത്തിന്റെ ആസ്വാദ്യത തിരിച്ചറിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ജ്ഞാനപീഠജേതാവുമായ ജി ശങ്കരക്കുറുപ്പാണ് യേശുദാസിനെ ആദ്യമായി ‘ഗാന ഗന്ധർവ്വൻ ‘എന്ന് വിശേഷിപ്പിക്കുന്നത്.
‘അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി ….. (യേശുദാസ് സുശീല ) ‘ഏകാന്തതയുടെ അപാരതീരം ….. (കമുകറ പുരുഷോത്തമൻ ) ‘വാസന്തപഞ്ചമി നാളിൽ വരുമെന്നു കിനാവുകണ്ടു …… (ജാനകി) ‘പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു പട്ടുനൂലാഞ്ഞല കെട്ടി ….’ (ജാനകി)
‘ അനുരാഗ മധുചഷകം അറിയാതെ മോന്തിവന്ന …..( ജാനകി ) എന്നിവയെല്ലാമായിരുന്നു ഭാർഗ്ഗവി നിലയത്തിലെ മറ്റ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ….


അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ ‘ ആണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കിയുള്ള ശ്രദ്ധേയമായ മറ്റൊരു ചലച്ചിത്രം. മമ്മൂട്ടി എന്ന മലയാളത്തിലെ പ്രിയ താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഈ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി മമ്മൂട്ടിതന്നെയാണ് അഭിനയിച്ചത്.


1967 -ൽപുറത്തിറങ്ങിയ ‘ബാല്യകാലസഖി ‘ എന്ന ചിത്രം ശശികുമാർ സംവിധാനം ചെയ്യുകയും പ്രേംനസീർ നായകനായി അഭിനയിക്കുകയുമുണ്ടായി.
അടുത്ത കാലത്ത് ഈ ചലച്ചിത്രം പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ മമ്മുട്ടി നായകനായി ഒരിക്കൽ കൂടി വെള്ളിത്തിരയിലെത്തി.
‘താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ …..’എന്ന യേശുദാസ് പാടിയ ഗാനത്തിനായിരുന്നു കെ രാഘവൻ മാസ്റ്റർ അവസാനമായി സംഗീതം നൽകിയത്.
‘മധുമാസ രജനിയിൽ വഴി തെറ്റി പോയൊരു ……. ( ചിത്രം ശശിനാസ് )
‘മുച്ചീട്ട് കളിക്കണ മിഴിയാണേ ….. (മുച്ചീട്ടു കളിക്കാരന്റെ മകൾ )
‘ഒരു കൂട്ടം ഞാനിന്ന് ചെവിയിൽ ചൊല്ലാം…….. ( ബാല്യകാലസഖി 1967 )
‘താമര പൂക്കളും ……. (പ്രേമ ലേഖനം )എന്നീ ഗാനങ്ങളൊക്കെ ബഷീർ ചിത്രങ്ങളിൽ നിന്നായിരുന്നുവെങ്കിലും അത്ര വലിയ ജനപ്രീതി നേടിയെടുത്തില്ല …..
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ച വൈക്കം മുഹമ്മദ് ബഷീർ 1994 ജൂലായ് 5 ന് കാലയവനികക്കുള്ളിൽ മറഞ്ഞു.
ഭാർഗവീനിലയം, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെ സാഹിത്യ രംഗത്ത് മാത്രമല്ല മലയാള ചലച്ചിത്രഗാന രംഗത്തും വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ എന്നും ഓർമ്മിക്കപ്പെടുന്നു.


(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *