ഇലോൺ മസ്‌കിന്റെ മകൻ ഇനി മകൾ
പേര് മാറ്റാൻ അപേക്ഷ നൽകി

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്‌കിന്റെ മകനായിരുന്ന സേവിയർ അലക്‌സാണ്ടർ മസ്‌ക് താൻ സ്ത്രീയാണെന്നും പേരും ജെൻഡറും മാറ്റുകയാണെന്നും അറിയിച്ചു. ഈയടുത്ത ദിവസമാണ് സേവിയറിന് 18 തികഞ്ഞത്. കാലിഫോർണിയിൽ സ്വയം തീരുമാനമെടുക്കാനുള്ള പ്രായം 18 ആണ്. അതിനാലാണ് 18 തികഞ്ഞ ഉടൻ പേര് മാറ്റുന്നതിനും ജെൻഡർ മാറ്റുന്നതിനുമായി അപേക്ഷ നൽകിയത്.
തന്റെ പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധമുണ്ടായിക്കൊണ്ട് ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇലോൺ മസ്‌കിന്റെ ട്രാൻസ്‌ജെൻഡർ മകൾ പറഞ്ഞത്.
സാനാ മോണിക്കയിലെ ലോസ് ആഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോർട്ടിലാണ് തന്റെ പേര് മാറ്റാനും പുതിയ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ജനന സർട്ടിഫിക്കറ്റും നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
അവരുടെ പുതിയ പേര് സംബന്ധിച്ചോ പിതാവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരുടെ മാതാവ് ജസ്റ്റിൻ വിൽസൻ 2008ൽ മസ്‌കിൽ നിന്ന് വിവാഹമോചനം നേടിയതാണ്.
മകൾ പേര് മാറ്റത്തിന് അപേക്ഷ നൽകിയതിനു പിന്നാലെ, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ നിയന്ത്രിക്കണമെന്ന അഭിപ്രായമുള്ള റിപ്പബ്ലക്കൻ പാർട്ടിക്ക് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.