മൂത്രത്തിൽനിന്ന് ബിയർ… എന്താ രൂചിയെന്ന് കുടിയന്മാർ

സിംഗപ്പൂർ: മൂത്രത്തിൽ നിന്നുണ്ടാക്കിയ ബിയറിന് വൻ സ്വീകാര്യത. സിംഗപ്പൂരിലെ ബാറുകളിലും മദ്യഷോപ്പുകളിലുമെല്ലാം ഈ ബിയറിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.
ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയർ വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സിംഗപ്പൂരിലെ ദേശീയ ജലബോർഡിന്റെ പിന്തുണയും ഈ ആശയത്തിന് പിന്നിലുണ്ട്. മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന പല പദ്ധതികളും രാജ്യത്തുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കും എയർ കണ്ടീഷനിംഗിനുമെല്ലാം ഈ രീതിയാണ് കാലങ്ങളായി പിന്തുടർന്ന് പോരുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ മൂത്രത്തിൽ നിന്നും മലിനജലത്തിൽ നിന്നും ബിയർ ഉണ്ടാക്കാൻ തീരുമാനിച്ചത്.
മൂത്രമാണെന്ന് കരുതി മുഖം ചുളിക്കേണ്ട. ഇതുണ്ടാക്കുന്ന രീതി കേട്ടാൽ ആ അറപ്പെല്ലാം മാറും. പലതരം ശുദ്ധീകരണ പ്രവർത്തനങ്ങളിലൂടെയാണ് മൂത്രത്തെ ശുദ്ധജലമാക്കി മാറ്റുന്നതും പിന്നീട് ബിയറാക്കുന്നതും.
കാലാവസ്ഥാ വ്യതിയാനവും ശുദ്ധജല ദൗർലഭ്യവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നാണ് ന്യൂബ്രൂ ബ്രാൻഡിന്റെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടു വന്നാൽ മാത്രമേ ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ കഴിയൂവെന്ന് പല പഠനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിൽ മലിനജലത്തിൽ നിന്നും ബിയർ ഉണ്ടാക്കുന്നതിന് പ്രസക്തിയേറെയാണ്.