മലയാളസിനിമ പിക്‌നിക്കിന് പോയിട്ട് 47 വർഷം; ചുണ്ടിലിപ്പോഴും കസ്തൂരി മണക്കുന്ന കാറ്റും വാൽക്കണ്ണെഴുതി വനപൂഷ്പം ചൂടിയ വൈശാഖരാത്രിയും

സതീഷ് കുമാർ വിശാഖപട്ടണം
എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന്
ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും. പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം സെന്റിമെൻസും പ്രണയവും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുവാൻ അക്കാലത്തെ നിർമ്മാതാക്കളും സംവിധായകരും പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. കുറ്റം പറയരുതല്ലോ, കച്ചവടസിനിമയുടെ ഈ മസാലക്കൂട്ടുകൾ കൃത്യമായി ചേർത്തുവെച്ച ഇത്തരം ചില സിനിമകൾ നൂറും നൂറ്റമ്പതും ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു വമ്പൻ വിജയങ്ങൾ കരസ്ഥമാക്കിയ ചരിത്രമുണ്ട്. അത്തരം ഒരു ചിത്രമായിരുന്നു എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എം ചാണ്ടി നിർമ്മിച്ച ‘പിക്‌നിക്ക് ‘എന്ന വർണ്ണചിത്രം.


എസ് എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ, ലക്ഷ്മി,അടൂർ ഭാസി, ബഹദൂർ, ശ്രീലത, സോമൻ, ജോസ് പ്രകാശ് തുടങ്ങിയ പ്രശസ്ത താരങ്ങളെല്ലാം അണിനിരന്നിരുന്നു. പിക്‌നിക്ക് ബോക്‌സ് ഓഫീസിൽ വൻ വിജയമാണ് കരസ്ഥമാക്കിയത്. ശ്രീകുമാരൻ തമ്പി അർജുനൻ ടീമിന്റെ അതിമനോഹരമായ ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം.

നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ അത്യധികം ആവേശത്തോടെ പാടിനടക്കുന്ന
‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ ……. (യേശുദാസ്) ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങി …… ( യേശുദാസ് വാണി ജയറാം ) ‘ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത് ….. (യേശുദാസ് ) ‘ശിൽപ്പികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ
ഉണരും നവയുഗ വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ ……( ജയചന്ദ്രനും സംഘവും )
‘കുടു കുടു പാടി വരും കുറുമ്പുകാരികളെ …….( ജയചന്ദ്രൻ മാധുരി )
‘ഓടിപ്പോകും വസന്തകാലമേ …… ( യേശുദാസ് ) എന്നിവയെല്ലാമായിരുന്നു പിക്‌നിക്കിലെ ഭാവസുന്ദര ഗാനങ്ങൾ ……
2011-ൽ പുറത്തിറങ്ങിയ നായിക എന്ന ചിത്രത്തിൽ ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ ….’ എന്ന ഗാനം റീമിക്‌സ് ചെയ്ത പ്രദർശിപ്പിച്ചതിൽ നിന്നു തന്നെ പിക്‌നിക്കിലെ ഗാനങ്ങളുടെ പ്രസക്തി ഊഹിക്കാവുന്നതാണല്ലോ…..

1975 ഏപ്രിൽ 11 ന് തിയ്യേറ്ററുകളിലെത്തിയ ‘പിക്‌നിക് ‘എന്ന ചിത്രത്തിന്റെ നാൽപത്തിയേഴാം പിറന്നാളാണിന്ന്. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി കസ്തൂരി മണക്കുന്ന കാറ്റുമായി വന്ന ഈ സംഗീതചിത്രം ഓടിപ്പോയ ഒരു വസന്തകാലത്തിന്റെ മധുരം ചൂടി നിന്ന പുഷ്പവാടിയായിരുന്നുവെന്ന് നിസ്സംശയം പറയാം…