ദൈവത്തിന്റെ തീർത്ഥാടകന് 100 വയസ്

നൂറിന്റെ നിറവിൽ കോതമംഗലത്തിന്റെ സ്വന്തം സാധു
ഏബിൾ. സി. അലക്‌സ്
കോതമംഗലം : നൂറിന്റെ നിറവിലാണ് ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ആത്മീയ ചിന്തകനായ സാധു ഇട്ടിയവിര.എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു.
ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായുള്ള ഒരു വയോധികൻ. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്നാ പേര് അദ്ദേഹത്തിന് ലഭിച്ചത്.
മാർച്ച് 18 ന് 100 വയസ് പിന്നിടുമ്പോഴും നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെ ദൈവത്തിന്റെ വഴിയിലേക്ക് അടുപ്പിക്കുകയാണ് ഈ ദാസൻ. പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്‌നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്നാ മനുഷ്യ സ്നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്.
100 ന്റെ നിറവിലും ദൈവത്തിന്റെ വീനിത വിധേയനായി കഴിയുകയാണിദ്ദേഹം.ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര.അത് തന്നെയാണ് ഈ വ്യകതിത്വത്തെ വേറിട്ടതാക്കുന്നതും.
1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ഏകദേശം 150ഓളം പുസ്തകങ്ങളുടെ രചയിതാവ്. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രെദ്ധയനായി . ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഇത് പത്തോളം ഇൻഡ്യൻ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യർഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും.

കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും 5 മത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ൽ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേൽ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകൾ ലാലിയാണ് ഭാര്യ. ഏക മകൻ ജിജോ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകൾ എമ്മ, ഇവരെ കൂടാതെ തന്റെ വളർത്തുമൃഗങ്ങളും 10 ഏക്കർ ജൈവ കൃഷിയിടവും എല്ലാംകൂടി ചേർന്നതാണ് സാധുവിന്റെ കോതമംഗലം ഇരമല്ലൂരിലെ കുടുംബ മെന്ന സ്വർഗം . 100 ന്റെ നിറവിലും പ്രാർത്ഥനയും, എഴുത്തുമായി തന്റെ ലാളിത്യം നിറഞ്ഞ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് എളിമയുടെയും, നന്മയുടെയും ഈ സാരോപദേശകൻ…