കെവി മഹാദേവനെന്ന മഹാസംഗീതസംവിധായകനെ മറക്കാനാകുമോ?

സതീഷ് കുമാർ വിശാഖപട്ടണം
സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിക്കപ്പെട്ട ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്തമായ ചിത്രമായിരുന്നു കെ. വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം. സാധാരണ ജനങ്ങളെ ശാസ്ത്രീയസംഗീതവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ചലച്ചിത്രം ശങ്കരാഭരണത്തിന് മുമ്പോ പിമ്പോ ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടില്ല.

ഒരേസമയം മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനെയുള്ള മൂന്ന് ദേശീയപുരസ്‌കാരങ്ങൾ നേടിയെടുത്ത ഏക ചലച്ചിത്രവും ശങ്കരാഭരണമായിരുന്നു…
ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് തമിഴ്‌നാട് സ്വദേശിയായ
കെ വി മഹാദേവൻ എന്ന സംഗീത പ്രതിഭയായിരുന്നു. ദക്ഷിണേന്ത്യൻ ചലച്ചിത്രവേദിയിലെ സംഗീത സംവിധാന രംഗത്തെ കുലപതികളായിരുന്ന എം എസ് വിശ്വനാഥന്റെയും രാമമൂർത്തിയുടെയും സമകാലികനായിരുന്നു കെ വി മഹാദേവൻ…..
ശങ്കരാഭരണത്തിലെ
‘ദൊരക്കുനാ ഇടുവണ്ടി സേവാ…… ‘ശങ്കരാ നാദ ശരീരാപരാ …..
‘രാഗം താനം പല്ലവി ……. ‘മാനസസഞ്ചരരേ …… ‘ഓംകാരനാദാനു ….
തുടങ്ങിയ ഗാനങ്ങൾ ഭാഷയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് ഭാരതം മുഴുവൻ അലയടിച്ചുയർന്നു .
മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളൂ! ആന വളർത്തിയ വാനമ്പാടിയുടെ മകൻ, പത്മതീർത്ഥം, കക്ക, കായലും കയറും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ‘ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ …… ‘ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ …” ‘മണവാളൻ പാറ ….. മണവാട്ടി പാറ ……
‘കായലൊന്നു ചിരിച്ചാൽ ……”
എന്നീ ഗാനങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു. 1918 മാർച്ച് 14-ന് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ജനിച്ച കെ വി മഹാദേവന്റെ ജന്മവാർഷികദിനമാണിന്ന്.

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് ശാസ്ത്രീയ സംഗീതത്തിന്റെ സാഗര സംഗമങ്ങൾ തീർത്ത രാജശില്പിയുടെ ഓർമ്മകൾക്ക് പോലും രാഗമാലികയുടെ മാധുര്യം…….