സിനിമാമേഖലയിൽനിന്ന് തനിക്ക് പിന്തുണ നൽകിയവരെക്കുറിച്ച് ഭാവന

സിനിമക്ക് പുറത്ത് പി.ടി. തോമസാണ് തനിക്ക് ശക്തി പകർന്നിരുന്നത്…
കൊച്ചി: സിനിമാ മേഖലയിൽ നിന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരെ കുറിച്ച് തുറന്ന് പറയുകയാണ് പുതിയ അഭിമുഖത്തിൽ ചലച്ചിത്രതാരം ഭാവന.
‘ഞാൻ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന എന്നിവരുമായി ഞാൻ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആർട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാർ, ജീന എന്നിവരെ പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറയുന്നവരുമുണ്ട്.”


ദ ന്യൂസ് മിനുറ്റിന് നൽകിയ അഭിമുഖത്തിലാണ് ഭാവന പുതിയ വിശേഷങ്ങൽ പങ്കുവച്ചത്. ആഷിഖ് അബു, അനൂപ് മേനോൻ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങിയവർ തന്നെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിർബന്ധിച്ചിരുന്നെന്നും ഭാവന പറഞ്ഞു.
”അഞ്ജലി മേനോനും ദീദി ദാമോദരനും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും പിന്തുണ നൽകിയവരാണ്. മിയ, നവ്യ നായർ, പാർവതി, പത്മപ്രിയ, റിമ, അനുമോൾ, കവിതാ നായർ, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ലിസി പ്രിയദർശൻ എന്നിവരും പിന്തുണയ്ക്കുന്നവരാണ്. വിമൻ ഇൻ സിനിമാ കലക്ടീവ് എന്നോടൊപ്പം നിന്നിട്ടുണ്ട്. എനിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ നടിമാർക്ക് അവസരങ്ങൾ നൽകാത്തത് വളരെ വേദനാജനകമാണ്.”

അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായി പി.ടി തോമസിനെക്കുറിച്ചും ഭാവന പറയുന്നു. ”സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ചോദ്യമെങ്കിലും, എന്നെ പിന്തുണച്ചവരെ കുറിച്ച് ചോദിക്കുമ്പോൾ, ഞാൻ നന്ദിയോടെ ഓർക്കുന്ന ഒരാൾ മുൻ പാർലമെന്റ് അംഗ പി.ടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരിൽ ഒരാളാണ് അദ്ദേഹം. ഞാൻ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു.”

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തനിക്ക് വലിയതോതിൽ ജനപിന്തുണ ഉണ്ടായതെന്നും ഭാവന പറഞ്ഞു. ഭാവനയുടെ വാക്കുകളിലേക്ക്…”വിചാരണ ആരംഭിച്ചപ്പോൾ, ഇതൊരു ഇൻകാമറ വിചാരണ ആണെന്ന് എനിക്കറിയാമായിരുന്നു. എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ 2021 ഡിസംബറിൽ ഒരാൾ ചില വെളിപ്പെടുത്തലുകളുമായെത്തി (സംവിധായകൻ ബാലചന്ദ്രകുമാർ). വർഷങ്ങളായി എന്നോട് മിണ്ടരുത് പറഞ്ഞിരുന്ന പലരും ഉണ്ടായിരുന്നു. ചില കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് എന്റെ കേസിന് തടസ്സമാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ ഈ മനുഷ്യൻ വന്നപ്പോൾ വീണ്ടും ജനപിന്തുണയുടെ കുത്തൊഴുക്കുണ്ടായി. ഒരുപക്ഷേ ഈ കേസ് അവസാനിച്ചുവെന്നും ഒത്തുതീർപ്പാക്കിയെന്നും പലരും കരുതിയിരിക്കാം. ഡിസംബർ മുതൽ ജനങ്ങളിൽ നിന്നും വലിയ തോതിലുള്ള സ്‌നേഹവും പിന്തുണയും ലഭിച്ചു. എത്രത്തോളം ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അതുകൊണ്ടാണ് പിന്തുണകൾക്കുള്ള പ്രതികരണമായി ഞാൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇടുന്നത്.” ഭാവന പറഞ്ഞു.