മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ചാവേറാക്രമണം വിവാഹത്തിന് പിന്നാലെ

ന്യൂഡൽഹി: മലപ്പുറം സ്വദേശിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഐഎസ് ഖൊറാസൻ ഘടകത്തിന്റെ മുഖപത്രമാണ് ‘നജീബ് അൽ ഹിന്ദി’ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് ഘടകത്തിന്റെ മുഖപത്രമായ ‘വോയ്സ് ഓഫ് ഖൊറാസൻ’ പറയുന്നു. 23 വയസുകാരനും കേരളത്തിൽ നിന്നുള്ള എം ടെക് വിദ്യാർത്ഥിയുമാണ് നജീബ് അൽഹിന്ദിയെന്ന് റിപ്പോർട്ടിലുണ്ട്.
നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിൽ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ‘വോയ്സ് ഓഫ് ഖൊറാസൻ’ അവകാശപ്പെടുന്നു. പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച അതേ ദിവസമാണ് ചാവേർ ആക്രമണത്തിൽ പങ്കെടുത്തതെന്നും വിവരമുണ്ട്. വിവാഹത്തിന് തയ്യാറായത് സുഹൃത്തുക്കളുടെ നിർബന്ധത്തേത്തുടർന്നാണ്. വിവാഹദിവസം ഐഎസിന് നേരെ ആക്രമണമുണ്ടായി. വിവാഹത്തിൽ നിന്ന് പിന്മാറാൻ നജീബ് തീരുമാനിച്ചു. എന്നാൽ പെൺകുട്ടിയുടെ പിതാവ് നിർബന്ധിച്ചതിനേത്തുടർന്ന് വിവാഹം നടന്നു. വിവാഹത്തിന് ശേഷം ചാവേർ ആക്രമണത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതായത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എടെക് വിദ്യാർത്ഥിയായിരുന്നു നജീബ് കുണ്ടുവയിൽ. 2017 ഓഗസ്റ്റ് 16ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഇകെ 525 എന്ന വിമാനത്തിൽ നജീബ് ദുബായിലേക്ക് പോയെന്നും അവിടെ നിന്നും സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് കടന്നതായുമാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.