FILM BIRIYANI KERALA Second Banner SPECIAL STORY

ഒ.എൻ.വി. ഓർമ്മയായിട്ട് ഇന്ന് ആറു വർഷം…
ജ്ഞാനപീഠം കയറിയ ഏക ഗാനരചയിതാവ്

സതീഷ് കുമാർ വിശാഖപട്ടണം

ആരെയും ഭാവ ഗായകനാക്കുന്ന ആത്മ സൗന്ദര്യം തുളുമ്പുന്ന വരികളായിരുന്നു ഓ എൻ വി യുടെ പേനത്തുമ്പിലൂടെ എന്നും ഉതിർന്നു വീണു കൊണ്ടിരുന്നത്. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ആ സപര്യ എഴുപതു വർഷം മലയാള കാവ്യ ലോകത്തും ചലച്ചിത്രഗാനരംഗത്തും നിറഞ്ഞുനിന്നു. മലയാള ഗാന സാഹിത്യരംഗത്തെ ‘ജ്ഞാനപീഠം ‘കയറിയ ഏക കവിശ്രേഷ്ഠനാണ് ഓ എൻ വി കുറുപ്പ്. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…

സർഗ്ഗ സൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയ വിദ്യാർത്ഥികളായിരുന്ന ഒഎൻവി കുറുപ്പും ദേവരാജൻ മാസ്റ്ററും .. കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾകൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ ഇഷ്ടവിനോദമായിരുന്നു. ആ കലാസൗഹൃദത്തിന്റെ ഉദ്യാന കാന്തി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ‘ എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി. ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ആ നാടകത്തിന്റെ ഉൾക്കരുത്ത്. ‘പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ….’ ‘വെള്ളാരംകുന്നിലെ പൊൻ മുളംകാട്ടിലെ…തുടങ്ങിയ നാടക ഗാനങ്ങൾ കേരളം അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റുകയായിരുന്നു.
1955-ൽ ‘കാലം മാറുന്നു ‘എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിയപ്പോഴും ഈ കൂട്ടുകെട്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. അക്കാലത്ത് ഗവൺമെൻറ് ജോലിക്കാർക്ക് കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിലക്കുണ്ടായിരുന്നതിനാൽ ‘ബാലമുരളി ‘ എന്ന തൂലികാനാമത്തിലായിരുന്നു ഓ എൻ വി കുറെ ചിത്രങ്ങളിൽ ഗാനരചന നടത്തിയത്. പച്ചിലയും കത്രികയും പോലെ മലയാളത്തിന് കുറേ നല്ല ഗാനങ്ങൾ സംഭാവന ചെയ്ത ഈ സർഗ്ഗപ്രതിഭ കൾക്കിടയിൽ എപ്പോഴോ ഒരു ചെറിയ അസ്വാരസ്യം രൂപാന്തരപ്പെട്ടു.
ആ പിണക്കം നീണ്ടു നിന്നത് എട്ടു വർഷത്തോളം …..
അകന്നു നിന്നപ്പോഴും അരികിലുണ്ടായിരുന്നെങ്കിൽ എന്ന് ഇരുവരും ആഗ്രഹിച്ച എട്ടു വർഷങ്ങൾ…
ആ സൗന്ദര്യ പിണക്കം തീർക്കാൻ മുൻ കൈയ്യെടുത്തത് സംവിധായകനായ ജേസി ആയിരുന്നു. അദ്ദേഹത്തിന്റെ ‘നീയെത്ര ധന്യ ‘എന്ന ചിത്രത്തിൽ ഇരുവരെയും വീണ്ടും ഒരുമിപ്പിച്ചു.
വർഷങ്ങൾ നീണ്ടു നിന്ന ആ ഹൃദയവേദന ഒഎൻവി കടലാസിലേക്ക് പകർത്തി …. ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതെ നിനച്ചു പോയി…’


നഷ്ടനൊമ്പരങ്ങളുടെ ഉൾതുടിപ്പുകളിൽ കടഞ്ഞെടുത്ത ആ വരികൾ ദേവരാജൻ മാസ്റ്റർ മനസ്സുകൊണ്ട് ഏറ്റെടുത്തു. അദ്ദേഹം നൽകിയ അനുപമ സംഗീത സൗന്ദര്യത്തിൽ ഈ ഗാനം മലയാളത്തിലെ ഏറ്റവും വികാര തീവ്രതയുള്ള ഗാനങ്ങളിൽ ഒന്നായി മാറി…..
ആരെയും ഭാവ ഗായകനാക്കുന്ന ആത്മ സൗന്ദര്യം തുളുമ്പുന്ന വരികളായിരുന്നു ഓ എൻ വി യുടെ പേന തുമ്പിലൂടെ എന്നും ഉതിർന്നു വീണു കൊണ്ടിരുന്നത്. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ആ സപര്യ എഴുപതു വർഷം മലയാള കാവ്യ ലോകത്തും ചലച്ചിത്രഗാനരംഗത്തും നിറഞ്ഞുനിന്നു. മലയാള ഗാന സാഹിത്യരംഗത്തെ ‘ജ്ഞാനപീഠം ‘കയറിയ ഏക കവിശ്രേഷ്ഠനാണ് ഓ എൻ വി കുറുപ്പ്. ഏറെ കാലം ബാലമുരളി എന്ന തൂലികാനാമത്തിൽ ഒളിച്ചിരുന്ന കവി സ്വന്തം പേരിൽ ഗാനങ്ങൾ എഴുതിത്തുടങ്ങിയത് ‘ശ്രീ ഗുരുവായൂരപ്പൻ ‘എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് കുമാരസംഭവം, സ്വപ്‌നം, മദനോത്സവം എന്നീ ചിത്രങ്ങളിൽ തുടങ്ങി ‘വൈശാലി ‘ യിലെത്തിയപ്പോൾ ഇന്ത്യയിലെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌ക്കാരത്തിൽ ഈ പ്രതിഭ ജ്വലിച്ചു നിന്നു……


പ്രകൃതിയിലേയും മനുഷ്യജീവിതത്തിലയും ഒട്ടുമിക്ക ഭാവങ്ങളിലൂടെയും ഈ കവി കടന്നുപോയിട്ടുണ്ട്.
‘ അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് …..’ എന്ന പിഞ്ചുഹൃദയത്തിന്റെ ചോദ്യം മുതൽ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ‘ യുടെ മാദക ലഹരി വരെ ആ തൂലിക കടന്നുചെല്ലാത്ത മേഖലകൾ വിരളം.
‘ഈശ്വരൻ മനുഷ്യനായ് അവതരിച്ച് ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചതിന്റെ ത്യാഗവും പ്രിയമാനസനെവിടെയെന്ന് പ്രിയ സഖി ഗംഗയോടു ചോദിക്കുന്ന പാർവ്വതിയുടെ അന്വേഷണവും
കേവലം മർത്ത്യഭാഷകൾക്കാത്ത ദേവദൂതികയുടെ നൊമ്പരവും
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്താനുള്ള മോഹവുമെല്ലാം പകർന്നു തന്ന അനുഭൂതികൾ വാക്കുകൾക്ക് അവർണനീയം തന്നെ.


കാവ്യസൗന്ദര്യം തുടിച്ചു നിൽക്കുന്ന ഒ എൻ വിയുടെ ഗാനങ്ങളിലൂടെ കണ്ണോടിച്ചാൽ മറുകരയെത്തുക വളരെ പ്രയാസമായിരിക്കും …. ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി …..( നഖക്ഷതങ്ങൾ)
‘ ശ്യാമസുന്ദരപുഷ്പമേ …..( യുദ്ധകാണ്ഡം )
‘ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ …. (ആര്യണ്യകം )
‘ കടലിന്നഗധമാം നീലിമയിൽ ….. (സുകൃതം)
‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി …… (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം )
‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി ….. (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ )
‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ ….. (സ്വപ്‌നം)
‘ആടി വാ കാറ്റേ ….. (കൂടെവിടെ )
‘ സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ….. ( പഞ്ചാഗ്‌നി )
‘ സന്ധ്യേ കണ്ണരിതെന്തേ സന്ധ്യേ…… (മദനോത്സവം )
തുടങ്ങിയ ചലച്ചിത്രഗാനങ്ങളും ‘ഇല്ലിമുളം കാടുകളിൽ ….. (മുടിയനായ പുത്രൻ )
‘മാനത്തെ മഴവില്ലിനേഴു നിറം …. (കാക്കപൊന്ന് )
‘മധുരിക്കും ഓർമ്മകളേ ……(ജനനീജന്മഭൂമി )
‘അത്തിക്കായ്കൾ പഴുത്തല്ലോ …. ( അൾത്താര )
‘ചെപ്പു കിലുക്കണ ചങ്ങാതി ……( മുടിയനായ പുത്രൻ ) ‘വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളി കുയിലേ പാടൂ ……..
‘മാരിവില്ലിൻ തേൻ മലരേ …….. (സർവ്വേകല്ല് ) തുടങ്ങിയ പ്രശസ്ത നാടക ഗാനങ്ങളുമൊക്കെ മലയാള ഭാഷയുടെ സുകൃതങ്ങളാണെന്ന് നിസംശയം തന്നെ പറയാം ….
2016 ഫെബ്രുവരി 13 നാണ് ഓ എൻ വി കാലയവനികക്കുള്ളിൽ മറഞ്ഞത്. 1931 മേയ് 27ന് ജനിച്ച ഒഎൻവി കുറുപ്പ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ നവതി കഴിഞ്ഞിരുന്നേനേ…..
മലയാള ഭാഷയുടെ സൂര്യ തേജസ്വായിരുന്ന ഓ എൻ വി യുടെ ചരമ വാർഷികദിനം മഹാമാരിക്കിടയിയിലൂടെ കടന്നുപോകുമ്പോൾ ഈ ദിനം വേണ്ട രീതിയിൽ ആചരിക്കാൻ കഴിയാത്തത് തീർച്ചയായും സാംസ്‌കാരിക കേരളത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *