നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ബ്രിട്ടൻ; മാസ്‌കും വേണ്ട…

കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണം
വൈറൽ പനി എന്ന നിലയിൽ കോവിഡിനെ കാണണം, കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം അത്തരത്തിലൊരു ദീർഘകാല പദ്ധതി സർക്കാർ രൂപീകരിക്കുമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി.
ലണ്ടൻ: വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ബ്രിട്ടൺ. അടുത്ത വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തടക്കം മാസ്‌ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിനാൽ കോവിഡ് തീവ്രത കുറയ്ക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉച്ചസ്ഥായിയിൽ എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.
മികച്ച രീതിയിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്തതാണ് നിയന്ത്രണങ്ങൾ നീക്കാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽകി. ആകെ 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് പോലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറൽ പനി എന്ന നിലയിൽ കോവിഡിനെ കാണണം, കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം അത്തരത്തിലൊരു ദീർഘകാല പദ്ധതി സർക്കാർ രൂപീകരിക്കുമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി.