നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ? ബൈജു കൊട്ടാരക്കര ചോദിക്കുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീവിരുദ്ധ നിലപാടെടുത്ത മോഹൻലാലിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലാണ് ബൈജു കൊട്ടാരക്കര മോഹൻലാലിനെതിരെ പൊട്ടിത്തെറിച്ചത്.
ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് അന്ന് എ.എം.എ.എ എന്ന സംഘടന ചില നടിമാരെ പുറത്താക്കിയത്. ഈയിടയ്ക്ക് മോഹൻലാൽ പറഞ്ഞത് എന്താണ്, ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്ന്. നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ. ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെ എന്നാണ് പറയുന്നത്. എങ്ങോട്ട് അമ്മയിലോട്ട്. അമ്മ എന്ന് ഞാൻ പറയില്ല. എ.എം.എ.എ എന്നേ പറയുകയുള്ളൂ.

ആ സംഘടനയിലേക്ക് ചെന്നില്ലെങ്കിൽ ഇവർ മൂക്ക് ചെത്തിക്കളയുമോ? അവരൊന്നും വേറെ സിനിമയിൽ അഭിനയിക്കില്ലേ? കാലമൊക്കെ മാറിപ്പോയി. മോഹൻലാലിനൊന്നും അറിയാൻ വയ്യാഞ്ഞിട്ടാണ്. സിനിമ തന്നെ മാറിപ്പോയി. സിനിമ എന്ന ലോകം മാറിപ്പോയി. ഇപ്പോഴും പഴംപുരാണം പറഞ്ഞ് എ.എം.എം.എയുടെ കാലും പിടിച്ച് ഇരുന്നാൽ അവസാനം ഗതി അധോഗതിയായിരിക്കുമെന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഇത്.
ഈ കേസോടു കൂടിയെങ്കിലും ഈ സംഘടനയിലുള്ള പൊള്ളത്തരങ്ങളും ഈ സൂപ്പർസ്റ്റാർ, സ്റ്റാർ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ഇവരുടെ ഉള്ളിൽ എന്താണെന്നും ഇവർ എങ്ങനെയാണ് നിൽക്കുന്നത് എന്നുള്ളതിന്റെ പച്ചയായ വിവരണം കേരളത്തിലെ ആളുകൾക്ക് കിട്ടും. അത് കിട്ടണമെന്നാണ് ഞാൻ പറയുന്നത്. അഭിനയം നല്ലൊരു തൊഴിലാണ്, കലയാണ്. കഴിവുള്ളവരാണ്.ഇതൊക്കെ ശരിയാണ്. പക്ഷേ ഇതിലെല്ലാത്തിലും ഉപരി ഒരു കാര്യം കൂടിയുണ്ട്. മനസ് നന്നായിരിക്കണം.

സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം കൂടി കാണിക്കണം. ഇത് കാണിക്കാതെ കള്ളത്തരങ്ങൾ മാത്രം പറയുക, മൗനം പാലിച്ചു കൊണ്ടിരിക്കുക, സ്വാധീനത്തിൽ വീഴുക, അല്ലെന്നുണ്ടെങ്കിൽ അതിന് വേണ്ടി പ്രവർത്തിക്കുക. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാൽ ഇവരെ എങ്ങനെയാണ് കലാകാരന്മാർ എന്നു വിളിക്കുന്നത്. ഇതിനകത്ത് മൗനം ഭഞ്ജിച്ചവർക്കും പിന്തുണച്ചവർക്കും മൊഴി മാറ്റിയവർക്കുമൊക്കെ ലാഭമേ ഉണ്ടായിട്ടുള്ളൂ. നഷ്ടമുണ്ടായിട്ടില്ല. ആ ലാഭം ഉണ്ടായിട്ടുള്ള ആളുകൾക്ക് അത് അനുഭവിക്കാനുള്ള യോഗ്യത പോലും ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്.