അത്യുത്തര കേരളത്തിന് വ്യവസായ
പ്രതീക്ഷകൾ നൽകി മന്ത്രി പി.രാജീവ്

കാസർകോട് കെൽ ഫാക്ടറി അടുത്ത മാസം പകുതിയോടെ പ്രവർത്തനം തുടങ്ങും.
കാസർകോട്:സംസ്ഥാന സർക്കാർ ഏറ്റെടുത്ത ബദ്രടുക്കയിലെ ഭെൽ ഇ.എം.എൽ. കമ്പനി കെൽ(കേരള ഇല്കട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉൽപാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പി.ആർ. ചേംബറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ പ്രവർത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ട്. കെൽ -ന്റെ ആധുനിക വൽക്കരണം സാധ്യമാക്കി പ്രവർത്തനം പുനരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്ടറിയിലെ യന്ത്രങ്ങൾ നന്നാക്കിയിട്ടുണ്ട്. മേൽക്കൂര മുഴുവനായി മാറ്റി.
സംസ്ഥാന സർക്കാരിനു കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്റെ നിർദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണ്. ജീവനക്കാരുമായി എം.ഒ.യു. ഒപ്പുവെക്കും. ശമ്പളവർദ്ധനവ് ഉൾപ്പെടെയുളള കാര്യങ്ങൾ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശ്ശിക നൽകുന്നതിനുളള ഒരു വിഹിതം നിലവിൽ അനുവദിച്ചിരിക്കുന്ന 20 കോടിയിൽ നിന്നും നൽകും.
*ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും
ജില്ലയിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റിൽ ഏപ്രിൽ മാസത്തോടെ ഭൂമി വ്യവസായ സംരഭകർക്ക് അനുവദിക്കും. അനന്തപുരം എസ്റ്റേറ്റിലും അവശേഷിക്കുന്ന ഭൂമി സംരഭകർക്ക് അനുവദിക്കും. കെൽ -ന്റെ 4.5 ഏക്കർ സ്ഥലത്ത് കിൻഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അനന്തപുരത്ത് 104 ഏക്കറിൽ 35 കമ്പനികൾക്ക് ഭൂമി അനുവദിച്ചു. 2.5 ഏക്കറാണ് ഇനി അവിടെ അവശേഷിക്കുന്നത്. ചീമേനി ഐ.ടി. പാർക്ക് വ്യവസായ പാർക്കായി മാറ്റുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഐ.ടി. വകുപ്പിൽ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുളള ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന കാസർകോട് ആസ്ട്രൽ വാച്ചസിന്റെ ഭൂമിയിൽ കെ.എസ്.ഐ.ഡി.സി. വ്യവസായ സംരംഭം ആരംഭിക്കും. 1.99 ഏക്കറാണ് ആസ്ട്രൽ വാച്ചസിന്റെ ഭൂമിയായി ഉളളത്.

*മീറ്റ് ദ മിനിസ്റ്റർ
മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മുൻകൂട്ടി ലഭിച്ച 47 അപേക്ഷളിൽ 15 എണ്ണത്തിൽ പൂർണ്ണമായും തീരുമാനമെടുത്തു. 10 അപേക്ഷകൾ പുതുതായി ലഭിച്ചു. മിനിസ്റ്റർ ഡാഷ് ബോർഡ് വഴി വ്യവസായ സംരംഭകരുടെ അപേക്ഷകളിലെ പുരോഗതി അറിയാൻ കഴിയും.
കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നടപടി ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ്, തദ്ദേശസ്വയംഭരണം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുമായി സംയോജിച്ച് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുളള പദ്ധതികൾ തയ്യാറാക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാകണമെന്നും മത്സരക്ഷമമാകണമെന്നും ആണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.
ഉദുമ സ്പിന്നിംഗ് മിൽ ആധുനിക വൽക്കരിക്കും. നിലവിൽ ഉദുമ ടെക്സ്‌റ്റൈൽസ് മിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
വാർത്താസമ്മേളനത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവാസ വകുപ്പ് ഡയറ്കടർ എസ്. ഹരികിഷോർ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ര് എം.ജെ. രാജമാണിക്യം എന്നിവർ പങ്കെടുത്തു
*എം.എൽ.എമാരുമായുള്ള ചർച്ചയിൽ
ആവശ്യങ്ങളുടെ പെരൂമഴ
വ്യവസായ മന്ത്രി ജില്ലയിലെ വ്യവസായ വികസനം. വ്യവസായ മന്ത്രി എം.എൽ.എ. മാരുമായി കളക്ടറേറ്റിൽ ചർച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിൽ എത്തിയ മന്ത്രി പി. രാജീവ് കാസർകോട് ജില്ലയുടെ വ്യവസായ വികസനത്തെക്കുറിച്ച് കളക്ടറേറ്റിൽ ജില്ലയിലെ എം.എൽ.എ.മാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചർച്ച നടത്തി. ജില്ലയിലെ വ്യവസായ പാർക്കുകൾ നവീകരിക്കണമെന്നും കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. എം.എൽ.എ. മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, എ.കെ.എം. അഷ്റഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറ്കടർ എസ്. ഹരികിഷോർ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ര് എം.ജെ. രാജമാണിക്യം, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവരുമായി ചർച്ച നടത്തി. ഗുരുവനം വ്യവസായ പാർക്കിൽ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭങ്ങൾ ആരംഭിക്കണമെന്ന് പി. ചന്ദ്രശേഖരൻ എം.എൽ.എ. നിർദ്ദേശിച്ചു. ഖാദി വ്യവസായ ഷെഡ്ഡുകൾ നവീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഉദുമ സ്പിന്നിംഗ് മിൽ അപ്ഗ്രേഡ് ചെയ്യണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. പറഞ്ഞു. 5 വർഷത്തിനകം ജില്ലയിൽ ഒരു പുതിയ വ്യവസായ സംരംഭം ആരംഭിക്കണമെന്നും എം.എൽ.എ. പറഞ്ഞു.
കെൽ, ആസ്ട്രൽ വാച്ചസ് എന്നിവക്കു പുറമെ പുതിയ സംരംഭങ്ങൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ. ആവശ്യപ്പെട്ടു.
വിദേശരാജ്യത്തുളളതുപോലെ മീൻഎണ്ണ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കണമെന്ന് എം.എൽ.എ. പറഞ്ഞു.
ചീമേനി ഐ.ടി. പാർക്ക് വ്യവസായ പാർക്കായി വികസിപ്പിക്കണമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും എം.രാജഗോപാലൻ എം.എൽ.എ. ആവശ്യപ്പെട്ടു.
മഞ്ചേശ്വരം താലൂക്കിൽ ഇൻഡസ്ട്രിയൽ ഓഫീസ് പരിഗണിക്കണമെന്നും മംഗലാപുരവുമായി ബന്ധിപ്പിച്ച് വൻകിട വ്യവസായ സംരംഭങ്ങൾ മഞ്ചേശ്വരത്ത് ആരംഭിക്കണമെന്നും എം.എൽ.എ. പറഞ്ഞു. ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഉപകരിക്കുന്ന വ്യവസായ സംരംഭങ്ങളും പഴങ്ങളിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കുന്ന സംരംഭങ്ങളും ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ പറഞ്ഞു.