കോവളത്ത് വിദേശി വാങ്ങിയ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരം,

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് മേഖലയെ തന്നെ തകർക്കുന്ന പ്രവൃത്തിയാണിത്.
സർക്കാരിനൊപ്പം നിന്ന് അള്ളുവെയ്ക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് കോവളത്ത് വിദേശ പൗരന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു.
മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി.