എവിടെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്? സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാർവതി തിരുവോത്ത്

കൊച്ചി: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത്.
സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങൾ സർക്കാർ നൽകിയിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നുവെന്നും നടി കുറ്റപ്പെടുത്തി. നീതി ലഭിക്കുന്നതിനായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നും താരം ചോദിച്ചു. വിമൺ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് പാർവതി സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ച് ഇന്നേക്ക് രണ്ട് വർഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷങ്ങൾ!
വ്യവസ്ഥാപിതമായ അടിച്ചമർത്തലിന്റെ നീണ്ട
ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം?
Two years since Justice Hema Committee Report was submitted!
Four years since the promises of safety!
A whole history of systemic oppression!
Forever awaiting justice!
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018ലാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ സർക്കാർ നിയമിക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച മൂന്നംഗ സമിതിയിൽ ജസ്റ്റിസ് ഹേമ, റിട്ടേർഡ് ഐ എ എസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങൾ. രാജ്യത്ത് തന്നെ ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി സർക്കാർ കമ്മിറ്റിയെ നിയമിക്കുന്നത്.