വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാർ; കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കുപ്പിവെള്ള ഉൽപാദകരുടെ സംഘടനയുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വിഷയത്തിൽ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കുപ്പിവെള്ളത്തിന്റെ വിലനിർണയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ അറിയിപ്പ്. കുപ്പി വെള്ളത്തിന്റെ വിലനിർണയത്തിന് അവലംബിക്കേണ്ട നടപടികൾ അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി.

2020 മാർച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവു പ്രകാരം കുപ്പിവെള്ളം വിൽക്കുന്ന എല്ലാ കമ്ബനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു. 13 രൂപയിൽ കൂടുതൽ വില ഈടാക്കുന്ന കമ്ബനികൾക്കെതിരെ നിയമ നടപടികൾ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിരുന്നു.

1986ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 19/07/2019 ൽ ആണ് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ പുറപ്പെടുവിച്ചത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമായതിനാൽ, കുപ്പിവെള്ള നിർമ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചർച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.