അപരനായി വന്ന് ഹൃദയം കവർന്നു

സതീഷ് കുമാർ വിശാഖപട്ടണം

പത്മരാജൻ മലയാളസിനിമക്ക് സമ്മാനിച്ച താരമാണ് ജയറാം. അപരനായി വന്ന് മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ. താരത്തിളക്കത്തിനപ്പുറം മിമിക്രിയും ചെണ്ടമേളവും ആനക്കമ്പവും ചേർന്നൊരു ജുഗൽബന്ദി… അതാണ് മലയാളികൾക്ക് ജയറാം. ജയറാമിന്റെ പിറന്നാളാണ് നാളെ… ജയറാം ചിത്രങ്ങളിലെ ചില മനോഹരഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമയിൽ
ആനപ്രേമി, നല്ലമേളക്കാരൻ, കറകളഞ്ഞ മിമിക്രി കലാകാരൻ, മലയാള സിനിമയിലെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രണയ കഥയിലെ നായകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള നടനാണ് ജയറാം. പത്മരാജൻ മലയാള സിനിമക്ക് നൽകിയ മികച്ച സംഭാവനകളിലൊന്നാണ് ഈ അനുഗൃഹീതനടൻ. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയായ ജയറാം കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവനിൽ മിമിക്രിയുമായി നടന്നിരുന്ന കാലത്താണ് സംവിധായകൻ പത്മരാജൻ ജയറാമിനെ കണ്ടുമുട്ടുന്നതും ‘അപരൻ ‘എന്ന ചിത്രത്തിൽ നായകനാകുന്നതും. ആദ്യ സിനിമയിൽ തന്നെ തന്റെ കൈയ്യൊപ്പ് ചാർത്തിയ ജയറാം മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഇടയിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുകയായിരുന്നു.

പ്രശസ്ത നടനായതിനുശേഷവും തന്റെ ആദ്യതട്ടകമായ മിമിക്രി എന്ന കലാരൂപത്തെ കൈവിടാതെ കമലഹാസനെയും പ്രേംനസീറിനേയും ഏറ്റവും ഉജ്ജ്വലമായി അനുകരിക്കുന്നത് ഇപ്പോഴും ജയറാം തന്നെയാണ്.
സത്യൻ അന്തിക്കാട് രാജസേനൻ തുടങ്ങിയ സംവിധായകരുടെ പ്രിയ നായകനായ ജയറാം മലയാളത്തിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

കവിതയൂറുന്ന കണ്ണുകളാൽ യുവതലമുറയുടെ പ്രേമഭാജനമായി മാറി മലയാളസിനിമയിൽ നിറഞ്ഞു നിന്ന പാർവ്വതി എന്ന നടിയുടെ മുൻപിൽ ഇരിക്കാൻ പോലും മടിച്ചു നിന്ന ജയറാം പിന്നീട് അവരെ പ്രണയിച്ചു സ്വന്തമാക്കിയ ചരിത്രം സിനിമാ കഥകളെപോലും വെല്ലുന്നതായിരുന്നു. ഇന്ന് കാളിദാസ്, മാളവിക എന്നീ മക്കളോടൊപ്പം സംതൃപ്ത കുടുംബ ജീവിതം നയിക്കുന്ന ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഒട്ടേറെ നല്ല ഗാനങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )
‘ പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു ….. (സ്‌നേഹം )
‘വെള്ളി തിങ്കൾ പൂംകിണ്ണം തുള്ളി തൂകി …… (മേലെ പറമ്പിൽ ആൺവീട് )
‘താരം വാൽക്കണ്ണാടി നോക്കി നിലാവണിഞ്ഞ രാവിലേതോ …… (കേളി )
‘സ്വപ്‌നങ്ങൾ കണ്ണെഴുതിയ മത്സ്യ കന്യകേ ….. ( ഭാഗ്യദേവത)
‘കൺഫ്യൂഷൻ തീർക്കണമേ ….. (സമ്മർ ഇൻ ബത്ലഹേം )
‘ ‘സിന്ദൂരം പെയ്തിറങ്ങി പവിഴമലയിൽ ….. ( തൂവൽകൊട്ടാരം)
‘ഒന്നു തൊടാൻ ഉള്ളിൽ തീരാ മോഹം …… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക് )
‘മറക്കുടയാൽ മുഖം മറക്കും മാനല്ല ….. ( മനസ്സിനക്കരെ )
‘സ്വർഗ്ഗങ്ങൾ സ്വപ്‌നം കാണും മണ്ണിൻ മടിയിൽ …… (മാളുട്ടി)
‘കോടമഞ്ഞിൻ താഴ് വരയിൽ ….. (കൊച്ചു കൊച്ചു സന്തോഷങ്ങൾ)
‘ ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ …. (കൊട്ടാരം വീട്ടിൽ അപ്പുക്കുട്ടൻ ) എന്നിങ്ങനെയുള്ള സുന്ദര ഗാനങ്ങൾ ജയറാമിലൂടെ മലയാള സിനിമയിൽ ചാമരം വീശിയെത്തിയവയാണ്. 1964 ഡിസംബർ 10-ന് ജനിച്ച നടനും നല്ലൊരു മിമിക്രി കലാകാരനും ചെണ്ടമേളക്കാരനും ആനപ്രേമിയുമായ ജയറാമിന്റെ ജന്മദിനമാണ് നാളെ ……
ഒട്ടേറെ തമിഴ് ചിത്രങ്ങളിലും ഇപ്പോൾ തെലുങ്ക് ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് അഭിനയസപര്യ തുടരുന്ന ജയറാമിന് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരുന്നു.