ഇനി മുതൽ റോഡുകൾ തകർന്നാൽ അറിയിക്കാം; കരാറുകാരന്റെ പേരും ഫോൺനമ്പറും പ്രദർശിപ്പിക്കും

തിരുവനന്തപുരം: റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും ഇനി മുതൽ പ്രദർശിപ്പിക്കും.
ഇതോടെ റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കാം. ശനിയാഴ്ച മുതലാണ് ഇത് ആരംഭിക്കുന്നത്.
റോഡുകളുടെ ആരംഭത്തിലും അവസാനത്തിലും ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒൻപതിന് മസ്‌കറ്റ് ഹോട്ടലിൽ ചലച്ചിത്രതാരം ജയസൂര്യയോടൊപ്പം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
പരിപാടിയുടെ ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനിൽക്കുന്നത്. പ്രവൃത്തികൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടൻ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു. തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എൻജിനിയർമാർ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എൻജിനിയർമാരെ അറിയിക്കുന്ന സംവിധാനം ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.