കണ്ണിനും നാവിനും രുചിമേളം തീർത്ത് സജിമോൻ

അമേരിക്കക്കാർക്ക് പ്രിയം ഈ പോത്താനിക്കാടൻ സ്റ്റൈൽ
മൂവാറ്റുപുഴ: പാചക കലയോടുമുള്ള ഇഷ്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്. ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി 93 ൽ എറണാകുളത്ത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലിക്ക് കയറി. മൂന്നു വർഷത്തിന് ശേഷം സജിമോൻ അമേരിക്കയിലേക്ക് പറന്നു. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഷെഫ് ആണ് സജിമോൻ.

പുതിയ പുതിയ പാചക പരീക്ഷണങ്ങൾ, വൈവിധ്യ മാർന്ന രുചികൂട്ടുകൾ തുടങ്ങിയവ പരീക്ഷിച്ച് അവിടുത്തെ ജനമനസുകൾ കീഴടക്കുകയാണ് ഈ അമേരിക്കൻ മലയാളി. പാചക കലയിൽ മാത്രം ഒതുങ്ങുന്നതല്ല സജിമോന്റെ കഴിവുകൾ. പഴവർഗങ്ങളിലും, പച്ചക്കറികളിലും, ചീസിലും, ഐസിലും, ചോക്ലേറ്റുകളിലും എല്ലാം കരിവിരുതുകൾ നടത്തി ജീവൻ തുടിക്കുന്ന നയന മനോഹരങ്ങളായ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു ശില്പികൂടിയാണിദ്ദേഹം.

തണ്ണിമത്തൻ കൊണ്ടും, മത്തങ്ങാ കൊണ്ടും ഐസ് കൊണ്ടും, വിവിധ പച്ചക്കറികൾ കൊണ്ടും വിവിധ ഇനം പക്ഷി മൃഗദികളുടെയും, സെലബ്രിറ്റികളുടേയും ജീവസുറ്റ മിഴിവാർന്ന ചിത്രങ്ങൾ ഒരുക്കി ആരേയും അതിശയിപ്പിക്കുകയാണ് ഈ കലാകാരൻ. ന്യൂയോർക്കിലെ വലിയ വലിയ ആഘോഷങ്ങളിൽ സജിമോന്റെ കരവിരുതിൽ പിറവിയെടുത്ത അലങ്കാര വസ്തുക്കൾ അഭിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അതുകൊണ്ടായിരിക്കണം അമേരിക്കയിലെ ഷെഫ്മാരുടെ സംഘടനയായ എ സി എഫ് (american culinary federation)നടത്തിയ ഇന്റർനാഷണൽ മത്സരത്തിൽ മികച്ച ഫല വർഗ കൊത്തു പണിക്കാരൻ എന്ന ബഹുമതി മൂന്നു തവണ ഗോൾഡ് മെഡൽ ഉൾപ്പെടെ കരസ്ിഥമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞതും.ഈ ബഹുമതി നേടിയതുവഴി സജിമോന് ഔട്ട്സ്റ്റാൻഡിങ് പെർഫോർമർ കാറ്റഗറിയിൽ ഒ വിസ ലഭിക്കുകയും, ആ വഴി ഇദ്ദേഹത്തിന് യു എസ് ഗ്രീൻ കാർഡ് സിറ്റിസൺ ഷിപ്പും ലഭിക്കുകയും ചെയിതു.

സ്‌കൂളിൽ പഠിക്കുന്ന വേളയിൽ കാർട്ടൂൺ, ചിത്ര രചന മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പോയി വിജയം നേടിയ സജിമോന്റെ പാതയിലൂടെ നിറക്കൂട്ടുകൾ ഒരുക്കി ചിത്ര രചനയിൽ തിളങ്ങാനാണ് മക്കളായ വിഷ്ണുവിന്റെയും, വൈഷ്ണവിന്റെയും ആഗ്രഹം. അമേരിക്കയിൽ നഴ്‌സയാ ഭാര്യ മായയും, മക്കളായ വിഷ്ണുവും, വൈഷ്ണവും അടങ്ങുന്നതാണ് അമേരിക്കൻ മലയാളിയായ ഈ കലാകാരന്റെ കുടുംബം.