കണ്ണീറ്റുമല മാലിന്യ സംസ്‌കരണ പ്ലാന്റ്
നവീകരണം പൂർത്തിയാകുന്നു

പിറവം: നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായുള്ള കണ്ണീറ്റുമല പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. 30 ലക്ഷം രൂപ മുടക്കിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 100 അടി ഉയരത്തിലാണ് പുതിയ പുകക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. മൂന്നര ടണ്ണിലേറെ ഭാരവും രണ്ടു മീറ്ററോളം വ്യാസവുമുള്ള സ്റ്റീൽ പൈപ്പാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന പുകക്കുഴലിനേക്കാളും നാലിരട്ടി ഉയരത്തിലാണ് പുതിയ കുഴൽ സ്ഥാപിക്കുന്നത്. പൊതു
ശ്മശാനത്തിലേക്ക് പോകുന്ന ഭാഗം മറകെട്ടി മനോഹരമാക്കലും അറ്റകുറ്റപ്പണികളും രണ്ടാഴ്ചകൊണ്ട് പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

മൂന്ന് വർഷം മുമ്പ് കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കിയാണ് പ്ലാന്റ് നവീകരിച്ചത്. എന്നാൽ ഏറെ വൈകാതെ പുകക്കുഴലും മറ്റ് സംവിധാനങ്ങളും തകർന്നു. മാലിന്യം കത്തിയുണ്ടായ പുകയും കരിയും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കി. നാട്ടിലും നഗരസഭക്കു മുന്നിലും നാട്ടുകാരുടെ നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. ഒരു വർഷം മുമ്പ് ഇവിടെ തീപിടുത്തവും ഉണ്ടായി. എൽ.ഡി.എഫ് ഭരണസമിതി ജനങ്ങൾക്കു നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് നടപ്പാകുന്നതെന്ന് ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് വൈസ് ചെയർപേഴ്‌സൺ കെ.പി. സലിം എന്നിവർ പറഞ്ഞു.